2016 ജൂൺ 17, വെള്ളിയാഴ്‌ച

മാമ്പഴക്കാലം


വിരസമായ ജീവിതത്തിലെ  രസക്കൂട്ടാണ് ഓര്‍മ്മകള്‍. ഓര്‍മ്മകളെ അയവിറക്കുമ്പോള്‍ ചിലത് ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും ചിലത് കരയിപ്പിക്കും. ഓര്‍മ്മയുടെ ഭാന്ധ കെട്ടുകള്‍ അഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണ്. ചിലത്  എത്ര ഓര്‍ത്താലും മതിയാവില്ല. അത്  ഓര്‍ത്തെടുത്ത്  ചിരിച്ചാലെ മനസ്സിനൊരു സുഖം കിട്ടു . ആ സുഖം കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് കുട്ടിക്കാല ഓര്‍മ്മകളിലാണ്.


 ഓര്‍ക്കുവാന്‍  ഒരായിരം നല്ല ഓർമ്മകൾ തന്നിട്ട് കാലത്തിന്‍റെ കടന്നു പോക്കിൽ അകന്നുപോയ ബാല്യകാലത്തില്‍ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്ന ഒരു കാലമുണ്ട് അവധിക്കാലം. മാഷിനെയും മാഷിന്‍റെ ചൂരലിനെയും പുസ്തകത്തെയും ഗൃഹ പാഠത്തെയും പേടിക്കേണ്ടാത്ത ഒരു കിടിലന്‍ വേനലവധി. അത് മാവിന്‍ ചുന മണക്കുന്ന മാമ്പഴക്കാലത്ത് ആയതു കൊണ്ടാവാം  വേനലവധിക്ക് മാമ്പഴത്തിന്‍റെ മണമാണ്. എന്‍റെ ആ ഓര്‍മ്മകള്‍ക്കും.


നാട് ആയാല്‍ നാട്ടുമാവ് വേണം എന്ന ചെല്ല് പോലെ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു നാട്ട് മാവ് ഒന്നല്ല ഒരുപാട്. അതെല്ലാം പലരുടെയും പറമ്പില്‍ ആണെന്ന് മാത്രം. അന്നെല്ലാം പറമ്പുകള്‍ ഉടമസ്ഥന്‍റെയും മാവ് ഞങ്ങളുടെയും എന്ന മട്ടായിരുന്നു ഞങ്ങള്‍ക്ക്. മാവുകള്‍ക്ക് പൊതുവേ  പേരുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഓരോ വിളിപ്പെരുണ്ടായിരുന്നു. തത്ത മാവ്, കാറ്റേ പേടി, ചുണ്ട് ചുമപ്പി, പാക്ക് മാവ് . മാവ് ഏതാണെങ്കിലും ഞങ്ങള്‍ക്ക് മാങ്ങ മതി.


ഒരു കൈയ്യില്‍ വണ്ടി ചാടും മറു കൈയ്യില്‍ പകുതി കടിച്ച മാമ്പഴവുമായി ചില സമയങ്ങളില്‍ ഞങ്ങള്‍ കുട്ടി പട്ടാളം ഒന്ന് കറങ്ങാനിറങ്ങും. ആളൊഴിഞ്ഞ പറമ്പ് അതാണ്‌ ആ പൊക്കിന്‍റെ ലക്ഷ്യം.ആകെ പേടി ആ വീടുകളിലെ പട്ടികളെ മാത്രം. വീട്ടുകാരുടെയും പട്ടിയുടെയും കണ്ണ് വെട്ടിച്ച്  ഞങ്ങള്‍ മാമ്പഴം പറക്കും. ചിലപ്പോള്‍ കണക്കു കൂട്ടലുകളുടെ പിഴവ് മൂലം ആയിരിക്കാം പിടിക്കപ്പെടും. അവസാനം പിടിക്കപ്പെടുമ്പോള്‍ ഉള്ള ഞങ്ങളുടെ  നില്‍പ്പ് കണ്ടാല്‍ വീട്ടുകാര് ഞങ്ങളോട്  എന്തോ വലിയ കുറ്റം ചെയ്തത് പോലെയാണ്.


മരം കയറ്റം അത്ര വശം ആല്ലെങ്കിലും വലിഞ്ഞു പിടിച്ചു കയറും.  കയ്യും കാലും  ഉരഞ്ഞുള്ള മരം കയറ്റം കുട്ടികാലത്ത് ഒരു സാഹസം തന്നെ ആയിരുന്നു. മുകളില്‍ എത്തുമ്പോള്‍ നെഞ്ചത്ത്‌ ചോര തുള്ളികള്‍ പൊടിഞ്ഞിട്ടുണ്ടാവും. അവസാനം മുകളില്‍ എത്തി മാമ്പഴം കിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ചിലപ്പോള്‍ മര കൊമ്പിലിരുന്ന് തന്നെ മാമ്പഴം കഴിക്കും. കൈകളിലൂടെ ഒലിച്ചിറങ്ങുന്ന മാമ്പഴ ചാറ് നെഞ്ചത്തെ ചോര തുള്ളികളുമായി കലരുമ്പോളുള്ള നീറ്റല്‍ ഒരു സുഖം കലര്‍ന്ന വേദന ആയിരുന്നു.

ആ വേദനകള്‍ യഥാര്‍ത്ഥത്തില്‍ അറിയുന്നത് ഇപ്പോള്‍‌ ആണ്. ഗൃഹാതുര ഓര്‍മ്മകളെ അയവിറക്കി ഒറ്റപ്പെടലിന്‍റെ തടവറയില്‍ തനിച്ചിരിക്കുമ്പോള്‍ തിരികെ വരാന്‍ മനസ്സില്ലാതെ എന്‍റെ കുട്ടിക്കാലം എന്നെ മറക്കാന്‍ പറ്റാത്ത മധുര നിമിഷങ്ങള്‍ കാണിച്ച് കൊതിപ്പിക്കുമ്പോള്‍ ഒന്നുകൂടി ഒരു കുട്ടി ആയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കുമായിരുന്നു.

2016 ജൂൺ 1, ബുധനാഴ്‌ച

ഓര്‍മ്മയിലൂടെ ഒരു ജൂണ്‍ ഒന്ന്




ഇനിയും മരിക്കാത്ത ഓര്‍മ്മകളും പേറി ആര്‍ക്കുവേണ്ടിയോ അലയുമ്പോള്‍,......... കടന്നു പോയ കാലത്തിന്‍റെ കാലൊച്ചകള്‍ കാതുകളില്‍ വീണ്ടും മുഴങ്ങുമ്പോള്‍....... ഭൂത കാലത്തിന്‍റെ തണുത്തുറഞ്ഞ താഴ്വാരങ്ങളിലെക്ക്  വെറുതെ ഒന്ന് എത്തി നോക്കുമ്പോള്‍ അവിടെ  ഏകാന്തതയുടെ മറവിൽ ഒത്തിരി ഓര്‍മ്മകളും പേറി വിറങ്ങലിച്ച കണ്ണുകളുമായി എന്നെയും കാത്തിരിക്കുന്ന ഒരാളുണ്ട് ....... എന്‍റെ ബാല്യം.ഓര്‍ക്കുവാന്‍ ഒരായിരം നല്ല ഓർമ്മകൾ തന്നിട്ട് കാലത്തിന്‍റെ കടന്നു പോക്കിൽ എന്നെയും വിട്ട് അകന്നിരിക്കുന്ന, മറഞ്ഞിരിക്കുന്ന, ആ നല്ല ബാല്യത്തില്‍ മനസ്സിന് സന്തോഷം തരുന്ന  ഒരു സുദിനം ഉണ്ട്.  അത്  ജൂണ്‍ ഒന്ന്.

         മനസ്സ് കൊണ്ടും ശരീരം കൊണ്ടും  ഒരു കൊച്ചു കുട്ടിയാകാന്‍ ഞാന്‍ ഇന്നും   കൊതിക്കുന്ന ദിവസങ്ങളില്‍ ഒന്ന്. മങ്ങിയ ഓര്‍മ്മകളെ ഉണര്‍ത്തി  അതിലൂടെ ഓടി കളിക്കുവാൻ ഒരു നല്ല ദിവസം. വേനൽ അവധിയുടെ സന്തോഷത്തെയും കളി ചിരികളെയും തല്‍ക്കാലം  മാറ്റി നിർത്തി പള്ളിക്കൂടത്തിലേക്ക് ഒരു മടക്ക യാത്ര.  മനസ്സ് വീണ്ടും ആ നല്ലകാലത്തേക്ക് ചേക്കേറി.

      രണ്ട് മാസത്തെ ഇടവേളക്ക് ശേഷം നാട് ഇളക്കി കൊണ്ട്  ഗ്രാമ വീഥികളെ വര്‍ണ്ണ ശോഭിതമാക്കി വരുന്ന ഞങ്ങളുടെ കുട്ടിപട്ടാളത്തില്‍ അവധി കഴിഞ്ഞു വരുന്നതിന്‍റെ ഒരു ചെറിയ പരിഭവം കാണാം .മാഷിനെയും മാഷിന്‍റെ ചൂരലിനെയും പുസ്തകത്തെയും ഗ്രഹ പാഠത്തെയും പേടിക്കേണ്ടാത്ത രണ്ട് മാസം പോയതിന്‍റെ ചെറിയ ഒരു  വിഷമം എല്ലാരുടെയും മുഖത്ത്  മിന്നുന്നുണ്ട്. എങ്കിലും പുതിയ ക്ലാസ്സിലേക്ക് സ്ഥാന മാറ്റം കിട്ടുന്നത് ഞങ്ങളില്‍ ഒരു സന്തോഷം നല്‍കിയിരുന്നു.ഞങ്ങളെ  വരവേല്‍ക്കാന്‍ പതിവ് പോലെ ചാഞ്ഞിറങ്ങി വരുന്ന ചാറ്റല്‍ മഴ. പുത്തന്‍ ഉടുപ്പിന്‍റെ പുത്തന്‍ മണം കളയാന്‍ ഞങ്ങളുടെ വരവ് നോക്കി ഇരുന്ന  കള്ള മഴയെ അപ്പോള്‍ ഇഷ്ടം അല്ലെങ്കിലും വൈകിട്ട് ചെളി വെള്ളം തട്ടി കളിച്ച് കുട ഉണ്ടെങ്കിലും എടുക്കാതെ മഴ നനഞ്ഞ് വരുമ്പോള്‍ ആ മഴയെ ഒത്തിരി ഇഷ്ടം ആണ്. വര്‍ണ്ണ കുടയില്‍ തട്ടി തെറിച്ച് വീഴുന്ന മഴ തുള്ളികളെ കുട കറക്കി തെറിപ്പിച്ച് ഞങ്ങള്‍ നീങ്ങുമ്പോള്‍ രണ്ട് മാസത്തെ നുണ കഥകളുടെയും യാത്ര വിവരണങ്ങളുടെയും ഒരു ശേഖരം ആണ് മഴ പോലെ ഞങ്ങളില്‍ നിന്ന് അഴിഞ്ഞ് വീഴുന്നത്. ആദ്യ യാത്രയില്‍ വസ്ത്രങ്ങളിലും പുസ്തക സഞ്ചിയിലും ചെളി പുരളാതിരിക്കാന്‍ ആവുന്നത് ശ്രമിക്കും.


       തലേന്ന് പെയ്ത മഴയില്‍ വഴിയോരത്ത് ഒഴുകി പോകാന്‍ മറന്ന മഴയുടെ ശേഷിപ്പില്‍ കാക്കകള്‍ ദേഹം മിനുക്കുന്നു. അവയെ എറിയാന്‍ കണ്ണുകള്‍ കല്ലുകള്‍ തിരയുമ്പോള്‍ പറന്നകന്ന് മുകളിലെ ലൈന്‍ കമ്പിയില്‍ പോയിരുന്ന് രൂക്ഷമായി നോക്കുന്ന കാക്ക കൂട്ടങ്ങള്‍. പൂരം കഴിഞ്ഞ ഉത്സവ പറമ്പ് പോലെ ആളൊഴിഞ്ഞ മാവിന്‍ ചുവട്. മാമ്പഴം തീര്‍ന്ന വിഷമത്തില്‍ എന്തോ ചിലച്ച് കൊണ്ട് അടുത്ത കൊമ്പിലേക്ക് ചാടി കളിക്കുന്ന അണ്ണാറ കണ്ണന്മാര്‍.

       സ്കൂളില്‍ എത്തി കഴിഞ്ഞാല്‍ അവധിക്കാലത്തിന്‍റെ വിശേഷങ്ങള്‍. പഴയ ക്ലാസ്സിനോട് വിട പറഞ്ഞ് പുതിയ ക്ലാസ്സിലേക്ക് കയറുമ്പോള്‍ പഴയ കൂട്ടുകാരോടൊത്ത് പഴയത് പോലെ ഇരിക്കാന്‍ മത്സരം.  അന്ന് പഠിപ്പീര് ഇല്ല. ആകെ ഒരു സന്തോഷത്തിന്‍റെ ദിവസം. ഒന്ന് ശ്രദ്ധിച്ചിരുന്നാല്‍ താഴെ ഒന്നാം ക്ലാസ്സില്‍ നിന്ന് പുതിയ ലോകത്തേക്ക് കുടിയേറിയ കുഞ്ഞനുജന്മാരുടെ കുഞ്ഞ് കരച്ചില്‍ കേള്‍ക്കാം. എല്ലാം ഇന്നലെ പോലെ......... ഓര്‍മ്മകള്‍ മരിക്കുന്നില്ല. അവയെ കൊല്ലാന്‍ ആഗ്രഹവുമില്ല.