വിരസമായ ജീവിതത്തിലെ രസക്കൂട്ടാണ് ഓര്‍മ്മകള്‍. ഓര്‍മ്മകളെ അയവിറക്കുമ്പോള്‍ ചിലത് ചിരിപ്പിക്കും, ചിലത് ചിന്തിപ്പിക്കും ചിലത് കരയിപ്പിക്കും. ഓര്‍മ്മയുടെ ഭാന്ധ കെട്ടുകള്‍ അഴിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ഓര്‍ക്കാന്‍ ഭയമാണ്. ചിലത് എത്ര ഓര്‍ത്താലും മതിയാവില്ല. അത് ഓര്‍ത്തെടുത്ത് ചിരിച്ചാലെ മനസ്സിനൊരു സുഖം കിട്ടു . ആ സുഖം കൂടുതല്‍ അനുഭവിച്ചിട്ടുള്ളത് കുട്ടിക്കാല ഓര്‍മ്മകളിലാണ്.
ഓര്‍ക്കുവാന്‍ ഒരായിരം നല്ല ഓർമ്മകൾ തന്നിട്ട് കാലത്തിന്‍റെ കടന്നു പോക്കിൽ അകന്നുപോയ ബാല്യകാലത്തില്‍ ഏതൊരു കുട്ടിയും ആഗ്രഹിക്കുന്ന ഒരു കാലമുണ്ട് അവധിക്കാലം. മാഷിനെയും മാഷിന്‍റെ ചൂരലിനെയും പുസ്തകത്തെയും ഗൃഹ പാഠത്തെയും പേടിക്കേണ്ടാത്ത ഒരു കിടിലന്‍ വേനലവധി. അത് മാവിന്‍ ചുന മണക്കുന്ന മാമ്പഴക്കാലത്ത് ആയതു കൊണ്ടാവാം വേനലവധിക്ക് മാമ്പഴത്തിന്‍റെ മണമാണ്. എന്‍റെ ആ ഓര്‍മ്മകള്‍ക്കും.
നാട് ആയാല്‍ നാട്ടുമാവ് വേണം എന്ന ചെല്ല് പോലെ ഞങ്ങളുടെ നാട്ടിലും ഉണ്ടായിരുന്നു നാട്ട് മാവ് ഒന്നല്ല ഒരുപാട്. അതെല്ലാം പലരുടെയും പറമ്പില്‍ ആണെന്ന് മാത്രം. അന്നെല്ലാം പറമ്പുകള്‍ ഉടമസ്ഥന്‍റെയും മാവ് ഞങ്ങളുടെയും എന്ന മട്ടായിരുന്നു ഞങ്ങള്‍ക്ക്. മാവുകള്‍ക്ക് പൊതുവേ പേരുണ്ടെങ്കിലും ഞങ്ങള്‍ക്ക് ഓരോ വിളിപ്പെരുണ്ടായിരുന്നു. തത്ത മാവ്, കാറ്റേ പേടി, ചുണ്ട് ചുമപ്പി, പാക്ക് മാവ് . മാവ് ഏതാണെങ്കിലും ഞങ്ങള്‍ക്ക് മാങ്ങ മതി.
ഒരു കൈയ്യില്‍ വണ്ടി ചാടും മറു കൈയ്യില്‍ പകുതി കടിച്ച മാമ്പഴവുമായി ചില സമയങ്ങളില്‍ ഞങ്ങള്‍ കുട്ടി പട്ടാളം ഒന്ന് കറങ്ങാനിറങ്ങും. ആളൊഴിഞ്ഞ പറമ്പ് അതാണ് ആ പൊക്കിന്‍റെ ലക്ഷ്യം.ആകെ പേടി ആ വീടുകളിലെ പട്ടികളെ മാത്രം. വീട്ടുകാരുടെയും പട്ടിയുടെയും കണ്ണ് വെട്ടിച്ച് ഞങ്ങള്‍ മാമ്പഴം പറക്കും. ചിലപ്പോള്‍ കണക്കു കൂട്ടലുകളുടെ പിഴവ് മൂലം ആയിരിക്കാം പിടിക്കപ്പെടും. അവസാനം പിടിക്കപ്പെടുമ്പോള്‍ ഉള്ള ഞങ്ങളുടെ നില്‍പ്പ് കണ്ടാല്‍ വീട്ടുകാര് ഞങ്ങളോട് എന്തോ വലിയ കുറ്റം ചെയ്തത് പോലെയാണ്.
മരം കയറ്റം അത്ര വശം ആല്ലെങ്കിലും വലിഞ്ഞു പിടിച്ചു കയറും. കയ്യും കാലും ഉരഞ്ഞുള്ള മരം കയറ്റം കുട്ടികാലത്ത് ഒരു സാഹസം തന്നെ ആയിരുന്നു. മുകളില്‍ എത്തുമ്പോള്‍ നെഞ്ചത്ത് ചോര തുള്ളികള്‍ പൊടിഞ്ഞിട്ടുണ്ടാവും. അവസാനം മുകളില്‍ എത്തി മാമ്പഴം കിട്ടുമ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്.ചിലപ്പോള്‍ മര കൊമ്പിലിരുന്ന് തന്നെ മാമ്പഴം കഴിക്കും. കൈകളിലൂടെ ഒലിച്ചിറങ്ങുന്ന മാമ്പഴ ചാറ് നെഞ്ചത്തെ ചോര തുള്ളികളുമായി കലരുമ്പോളുള്ള നീറ്റല്‍ ഒരു സുഖം കലര്‍ന്ന വേദന ആയിരുന്നു.
ആ വേദനകള്‍ യഥാര്‍ത്ഥത്തില്‍ അറിയുന്നത് ഇപ്പോള്‍ ആണ്. ഗൃഹാതുര ഓര്‍മ്മകളെ അയവിറക്കി ഒറ്റപ്പെടലിന്‍റെ തടവറയില്‍ തനിച്ചിരിക്കുമ്പോള്‍ തിരികെ വരാന്‍ മനസ്സില്ലാതെ എന്‍റെ കുട്ടിക്കാലം എന്നെ മറക്കാന്‍ പറ്റാത്ത മധുര നിമിഷങ്ങള്‍ കാണിച്ച് കൊതിപ്പിക്കുമ്പോള്‍ ഒന്നുകൂടി ഒരു കുട്ടി ആയിരുന്നെങ്കില്‍ എന്ന് വെറുതെ ആഗ്രഹിക്കുമായിരുന്നു.


