2016 സെപ്റ്റംബർ 16, വെള്ളിയാഴ്‌ച

ഞാന്‍ സ്നേഹിച്ച കറവൂര്‍

മറഞ്ഞു പോയ ഓര്‍മ്മകള്‍ ചികഞ്ഞെടുക്കുമ്പോള്‍ ........... മനസ്സില്‍ നിന്നും മായാതെ കിടക്കുന്ന ഒരു പിടി നല്ല ഓര്‍മ്മകളുടെ സമ്പത്ത് എനിക്കും ഉണ്ട്. അങ്ങ് ദൂരെ.... ദൂരെ എന്ന് വെച്ചാല്‍ മൂവാറ്റുപുഴ പുനലൂര്‍ റോഡിലെ അലിമുക്കിന് കിഴക്ക്. കാടിറങ്ങുന്ന കാട്ടു തടികളോടും കിഴക്കന്‍ മലകളെ തഴുകി വരുന്ന തണുത്ത കാറ്റിനോടും ചോദിച്ചാല്‍ അത് പറഞ്ഞ് തരും , കാടിന്‍റെ മണമുള്ള കാലത്തിന്‍റെ തിരു ശേഷിപ്പുള്ള കറവൂര്‍ എന്ന കൊച്ചു ഗ്രാമത്തെ പറ്റി. അതെ, അവിടെ തന്നെ. എന്‍റെ കുട്ടിക്കാലത്തിലെ നല്ല ഓർമ്മകളിൽ കൂടുതലും ഈ ഗ്രാമത്തിൽ ചിതറി കിടക്കുന്നു.

ഓണ പരീക്ഷയുടെ അവസാന ദിവസം അന്ന് പേപ്പര്‍ ആദ്യം കൊടുക്കുന്നത് ഞാനായിരിക്കും. പിന്നെ ഇടം വലം നോക്കാതെ വീട്ടിലേക്ക് ഒരു ഓട്ടമാണ്. പരീക്ഷ മുഴുവന്‍ എഴുതി തീര്‍ത്തത് കൊണ്ടല്ല. അന്ന് എന്നെ കാത്തിരിക്കാന്‍ വീട്ടില്‍ ഒരാള് കാണും. കറവൂര്കാര് സ്നേഹത്തോടെ വിളിക്കുന്ന അവരുടെ "പറക്കോട്ടപ്പന്‍". അത് എന്‍റെ വല്യപ്പച്ചന്‍ ആണ്. അല്ലെങ്കില്‍ മൂത്തമ്മ കാണും. പിന്നത്തെ പത്ത് ദിവസം. അത് ഇന്നത്തെ രീതിയില്‍ പറഞ്ഞാല്‍ ഒരു കിടിലം ഓണ അവധി.

വൈകുന്നേരങ്ങളില്‍ അപ്പച്ചന്‍റെ കയ്യും പിടിച്ച് നടക്കാനിറങ്ങും. അല്ല ഒന്ന് കറങ്ങാനിറങ്ങും. ആ നടത്തം തീരുന്നത് യുവദീപ്തി മൈതാനത്തായിരിക്കും. ഓണതുമ്പികളെ പിടിക്കാൻ ഈ മൈതാനത് കൂടി ഓടി നടന്നത് ഇന്നലകള്‍ പോലെ ഓര്‍ത്തിരിക്കുന്നു . വിശാലമായി പരന്നു കിടക്കുന്ന മൈതാനം. കാട്ടിൽ നിന്നു പുല്ല് മേഞ്ഞു വരുന്ന കാലി കൂട്ടങ്ങൾ വൈകുന്നേരങ്ങളിൽ മൈതാനത്ത് കൂടി ചിതറി നടക്കുന്നു. അവയുടെ കഴുത്തിലെ ചിരട്ട മണികൾ ഇന്നുംചെവികളിൽ മുഴങ്ങുന്നു.

മിക്ക വൈകുന്നേരങ്ങളിലും ഓണത്തിന് കളിക്കാനുള്ള ഫുട്ബോൾ കളിയുടെ പ്രാക്റ്റീസ് ആയിരിക്കും ഗ്രൗണ്ടില്‍ അരങ്ങു തകര്‍ക്കുന്നത് . ചേട്ടന്മാർ ഫുട്ബോൾ കളിക്കുമ്പോൾ അത് കൗതുകത്തോടെ നോക്കി നില്‍ക്കുമായിരുന്നു. പിന്നെ അത് പഠിച്ചതും ഇവിടെ നിന്ന് തന്നെ. ഓണം ആയാല്‍ ഒരു ഓണതോക്ക് വേണമല്ലോ. സുകുച്ചായന്‍റെ കടയില്‍ നിന്ന് അപ്പച്ചന്‍ ഒരു ഓണതോക്ക് വാങ്ങി തരും. പൊട്ടാസ് പൊട്ടുമ്പോളുള്ള ആ വെളുത്ത പുകയും ശ്വസിച്ച് ഗ്രൗണ്ടില്‍ കൂടി ഓടി നടക്കുമ്പോള്‍ ഞാന്‍ അറിഞ്ഞില്ല ബാല്യം എന്ന ആ നല്ല കാലം എന്നെ വിട്ട് പോകുമെന്ന്‌.

ചില ദിവസങ്ങള്‍ കൂടി കഴിഞ്ഞാല്‍ ഗ്രൗണ്ടില്‍ ഓണ കളികള്‍ തുടങ്ങും. പിന്നെ ഏത് സമയത്തും ഗ്രൗണ്ടില്‍ തന്നായിരിക്കും. ക്ഷീണിക്കുമ്പോള്‍ എതിര്‍വശത്തുള്ള സിബിച്ചായന്‍റെ വീട്ടില്‍ കയറും. പിന്നെ വൈകുന്നേരം വരെ അവിടിരിക്കും. കസേര കളിക്കും,സുന്ദരിക്ക് പൊട്ടു തൊടുന്നതിനും മിക്കവാറും ചേരും സമ്മാനം കിട്ടില്ലെങ്കിലും അതിന് ചേര്‍ന്ന് കഴിയുമ്പോള്‍ മനസ്സിന് കിട്ടുന്ന സന്തോഷം ഉണ്ടല്ലോ അത് അന്ന് പറഞ്ഞറിയിക്കാന്‍ പറ്റാത്തതാണ്. അന്നത്തെ കബഡി കളിയും, വടം വലിയും, ഉറിയടിയും ഓര്‍മ്മയുണ്ടെങ്കിലും പെട്ടന്ന് ഓര്‍ക്കുന്നത് കളിയുടെ താളത്തിന് കോളാമ്പിയില്‍ കൂടി കേള്‍ക്കുന്ന അനൌണ്‍സ്മെന്‍റ് ആണ്.

തിരക്കൊഴിഞ്ഞ മൈതാനത്തെ ഒന്നുകൂടി നോക്കി ഓണ അവധി കഴിഞ്ഞ് തിരിച്ച് പോകുമ്പോള്‍ മനസ്സില്‍ ഒരു വിങ്ങല്‍ ആയിരുന്നു. ആ വിങ്ങല്‍ പിന്നെ ഞാന്‍ അറിഞ്ഞത് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള ഒരു ചതയ ദിനത്തിനാണ്. എന്നെ ഈ നാടുമായി അടുപ്പിച്ച എന്‍റെ അപ്പച്ചന്‍റെ വിറങ്ങലിച്ച ശരീരത്തെ അവസാനമായി കാണാന്‍ ഓടിയെത്തിയപ്പോള്‍ ഞാന്‍ ശരിക്കും തകര്‍ന്നിരുന്നു.

ഓര്‍മ്മകളെ ഈ മരുഭൂമിയുടെ ഏകാന്തതയില്‍ കോര്‍ത്തിണക്കുമ്പോള്‍ ആ ഓര്‍മ്മകളില്‍ കൂടുതലും ഗൃഹാതുരത്വ ഓര്‍മ്മകള്‍ ആണ് .അതില്‍ എന്നും ഞാന്‍ പിച്ച വെച്ച് നടന്ന കറവൂരും അതിലെ നിവാസികളും ഉണ്ടായിരിക്കും