പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മലയോര ജില്ലയായ വയനാടിന്‍റെ ജനവാസമുള്ള സുന്ദര ഗ്രാമങ്ങൾ ആയിരുന്നു ഇന്നലെ വരെ മുണ്ടക്കൈയും ചൂരൽമലയും പുഞ്ചിരിമറ്റവമൊക്കെ. സാധാരണക്കാരായ തോട്ടം തൊഴിലാളികളും,കർഷകരും അവരുടെ അരുമകളും തിങ്ങി പാർത്ത അവരുടേതായ ഒരു ലോകം അതായിരുന്നു ആ ഗ്രാമങ്ങൾ. കര്‍ക്കിടക മഴ തഴുകിയുറക്കിയ ആ ഗ്രാമങ്ങൾക്ക് ആ വലിയ മുഴക്കത്തിന് മുന്നിൽ ഉണരുവാൻ സാധിച്ചെങ്കിലും പാഞ്ഞു വന്ന മലവെള്ളത്തിനു മുന്നില്‍ അവർ നിസ്സഹായരായിരുന്നു. പ്രകൃതിയുടെ നീരാളി കരങ്ങൾ അവരെ വരിഞ്ഞു മുറുക്കി കൊണ്ടുപോയപ്പോൾ അവരുടെ നിലവിളി പുന്നപുഴയാറിന്‍റെ ഓളങ്ങളിൽ അലിഞ്ഞു പോയി.
ഉറ്റവരെ മരണത്തിന് മുന്നിൽ നിന്ന് രക്ഷിക്കാനാകാതെ ഒറ്റപ്പെട്ടുപോയവർ, തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ ഉണ്ടാകണേ എന്ന പ്രർത്ഥനയോടെ അവരെ അന്വേഷിക്കുന്നവർ, ജനിച്ചു വളർന്ന വീടും ചുറ്റുവാടും നിമിഷ നേരം കൊണ്ട് തരിശു ഭൂമി ആയതു കണ്ട് നെടുവീർപ്പെടുന്നവർ, ചെളി നിറഞ്ഞ മണ്‍കൂനയില്‍ ജീവന്‍റെ തുടിപ്പ് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് നോക്കുന്നവര്‍, തങ്ങളുടെ യജമാനന്‍മാരെ തിരയുന്ന വളര്‍ത്തു മൃഗങ്ങള്‍ ....... അങ്ങനെ നിമിഷ നേരം കൊണ്ട് ഹൃദയം പൊട്ടുന്ന കാഴ്ചകളുടെ പരുദീസ്സയായി മാറി ആ ഗ്രാമങ്ങള്‍. ജാതി മത വര്‍ണ്ണ വ്യത്യാസമില്ലാതെ അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഓടി വന്ന് രക്ഷാപ്രവര്‍ത്തനത്തിനായി തങ്ങളുടെ ജീവന്‍ പണയം വെച്ച് അവസാന ജീവന്‍ തിരയുന്നതും, കാട്ടില്‍ അകപ്പെട്ട കുടുംബത്തെ രാത്രി മുഴുവന്‍ കാവല്‍ നിന്ന് സംരക്ഷിച്ച കാട്ടു കൊമ്പന്‍മാരുടെ കരുതലും നമുക്ക് കാണാതിരിക്കുവാന്‍ കഴിയില്ല.
2018 ലെ പ്രളയത്തെ നാം ഒറ്റകെട്ടായി നേരിട്ടത് പോലെ ഇതും നമ്മള്‍ അതിജീവിക്കും. മരണപ്പെട്ടവര്‍ക്ക് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഈ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു.
