2015 ഒക്‌ടോബർ 2, വെള്ളിയാഴ്‌ച

ഓർമ്മയിൽ ഒരു സേവന വാരം

മഹാത്മാ ഗാന്ധിജി എന്ന മഹത് വ്യക്തിയുടെ  ജന്മ ദിനം നമ്മൾ സേവന വാരം ആയി ആഘോഷിക്കുമ്പോൾ അദ്ദേഹത്തിന്റെ മഹത് ആശയങ്ങൾ നമ്മൾ മറ്റുള്ളവരിൽ എത്തിക്കുയാണ് . ഇന്ന് ഒക്ടോബർ 2 ഗാന്ധി ജയന്തി. ഓർമ്മകൾ പിന്നിലേക്ക്‌ ഓടുകയാണെങ്കിൽ ഈ ദിനത്തിൽ  സ്‌കൂൾ ജീവിതം  എനിക്കും ഒത്തിരി ഓർമ്മകൾ സമ്മാനിച്ചിട്ടുണ്ട്.
               പാഠ പുസ്തകങ്ങൾ കൂട്ടിനില്ലാത്ത ചൂരലിനെ  ഭയക്കാത്ത ഒരു കിടിലൻ ദിവസം.  രാവിലെ കൂന്താലിയും മമ്മട്ടിയും  (തൂമ്പ)  പിന്നെ വട്ടിയിലോ കുട്ടയിലോ വീട്ടിൽ നിന്ന് തന്നു വിടുന്ന കൃഷി സാധനങ്ങളും തലയിൽ വെച്ചൊരു സ്കൂളിൽ പോക്ക്. പിന്നെ   സ്കൂളും പരിസരവും വൃത്തിയാക്കുക,  ബഞ്ചും ടസ്ക്കും കഴുകുക, ചെടികൾ നട്ട് പിടിപ്പിക്കുക, മൂത്ര പുര കഴുകുക എന്നിവ ഒന്നാം ഘട്ട ജോലികൾ ആയിരുന്നു. സ്കൂൾ ചുമരിൽ വരച്ച പടങ്ങളും എഴുതിയിട്ട പേരുകളും മായിക്കുമ്പോൾ ചെറിയ ചമ്മൽ തോന്നിയിരുന്നു.  ജോലികൾ തകൃതിയായി നടക്കുമ്പോൾ മറുവശത്ത്  അധ്യാപകരും മുതിർന്ന കുട്ടികളും കൂടി   ഉഗ്രൻ പാചകം ആണ്. കൂടെ വാചകവും. പത്ത് മണിയാകുമ്പോൾ കപ്പ പുഴുക്കും ചമ്മന്തിയും. കപ്പ പുഴുക്ക് എന്ന് പേരാണെങ്കിലും അതിൽ ചെമ്പും ചേനയും കാച്ചിലും ഏത്തക്കയും എല്ലാം കാണും. ഉച്ചക്ക് പായസവും പിന്നെ കലാ പരിപാടികളോട് കൂടെ വൈകിട്ടു പിരിയുമ്പോൾ മനസ്സിന് ഒരു സന്തോഷം ആയിരുന്നു.
 

2015 ഓഗസ്റ്റ് 27, വ്യാഴാഴ്‌ച

ഓണം

             ആഘോഷത്തിന്റെയും സന്തോഷത്തിന്റെയും ഒരു ഓണം കൂടി നമുക്ക് അരികിലെത്തി. വിശ്വാസത്തിന്റെയും വിഭാഗിയതയുടെയും അതിർവരമ്പുകൾ ഇല്ലാതെ നാം ഒന്നായി ഒന്നുചേർന്ന് ഈ ഓണം ആഘോക്ഷിക്കുമ്പോൾ അവിടെ അറ്റുപോകുന്നത് വര്ഗ്ഗീയതയുടെ വിത്ത് വിതക്കുന്ന പടുവൃക്ഷങ്ങളുടെ വേരുകൾ ആണ്. മലയാളികൾ എവിടെ ഉണ്ടോ അവിടെ ഓണം ഉണ്ട് എന്ന ചെല്ല് യഥാർത്ഥമാകുമ്പോൾ അവിടെ തെളിഞ്ഞു കാണുന്നത് മലയാളികളുടെ സാഹോദര്യവും കൂട്ടായ്മയും ആണ്. ഈ സാഹോദര്യവും സന്തോഷവും തുടർന്നും ഉണ്ടാകട്ടെ എന്ന് ആഗ്രഹിക്കുന്നു
           ഓര്‍മ്മയില്‍ ഒരു ഓണം എങ്കിലും എല്ലാ മലയാളികളുടെയും മനസ്സില്‍ മായാതെ കിടക്കുന്നു ഓണം എന്ന് ഓര്‍ക്കുമ്പോള്‍ ആദ്യം മനസ്സിലേക്ക് ഓടിയെത്തുന്നത് നമ്മുടെ കൊഴിഞ്ഞു പോയ കുട്ടികാലം ആണ്. ഗ്രാമം മുഴുവന്‍ പൂത്തു നില്‍കുന്ന തുമ്പ പൂക്കള്‍, മാനം മുട്ടെ പറന്നു നടക്കുന്ന ഓണത്തുമ്പികള്‍... വറുത്തു കോരുന്ന ഉപ്പേരിയുടെ മണം, വിവിധ വര്‍ണ്ണങ്ങള്‍ ചാര്‍ത്തിയ അത്ത പൂക്കളം, തല പൊക്കി നില്‍ക്കുന്ന മൂവാണ്ടന്‍ മാവിലെ ഊഞ്ഞാല്‍, വാഴ ഇലയിലെ... വിഭവ സമൃദ്ധമായ ഊണ് ................... ഓര്‍ക്കാന്‍ നമുക്ക് ഒത്തിരി ഉണ്ട്. എന്നാല്‍ എല്ലാം ഇന്നു ഒരു ഓര്‍മ്മ മാത്രം. കാലത്തിന്റെ കുതിച്ചു ചാട്ടത്തില്‍ നമുക്ക് നഷ്ടമായത് നമ്മള്‍ മനസ്സില്‍ സൂക്ഷിച്ചു വെച്ച ഓര്‍മ്മയുടെ തനി നിറം ആണ്. നമ്മള്‍ അനുഭവിച്ച ആ പഴയ തനിമ ഇന്ന് ഓണത്തിന് ഉണ്ടോ എന്ന് ചെറിയ സംശയം.

            ആധുനികത ഓണത്തിനും മാറ്റങ്ങള്‍ വരുത്തി. തൊടികളില്‍ നിന്ന് നാം പറിച്ചെടുത്ത പൂക്കളുടെ സ്ഥാനത്ത് പ്ലാസ്റ്റിക്‌ പൂക്കളും നിറം പിടിപ്പിച്ച ഉപ്പു കളങ്ങളും സ്ഥാനം പിടിച്ചു. എന്തിനു ഏറെ പറയുന്നു വാഴ ഇല വരെ പ്ലാസ്റ്റിക്‌ ഇലകള്‍ക്ക് വഴി മാറി. മാറ്റങ്ങൾ ആളുകളെ മാറ്റിമറിക്കുമ്പോൾ മറഞ്ഞുപോകുന്നത് പഴമ ആണ്. നമ്മുടെ ഹൃദയത്തിൽ നമ്മൾ സൂഷിച്ച ആ പഴയ ഓണം നഷ്ട്ടമാകാതിരിക്കട്ടെ.മരിക്കാത്ത ഓര്‍മ്മകളും ഗ്രഹാതുരത സ്മരണകളുമായി നമുക്ക് സന്തോഷത്തോടെ ഈ ഓണത്തെ ആഘോഷിച്ച് ആനയിക്കാം. ലോകത്തിന്റെ നാനാ കോണില്‍ ചിതറി പാര്‍ക്കുന്ന എല്ലാ മലയാളികള്‍ക്കും സന്തോഷത്തിന്റെയും സാഹോദര്യത്തിന്റെയും ഒരു ഓണക്കാലം കൂടി ആശംസിക്കുന്നു...........

2015 ജൂൺ 1, തിങ്കളാഴ്‌ച

പാറു മുത്തശ്ശി

      ആരോടോ പ്രതികാരം തീർക്കുന്നത് പോലെ അലാറം ഇന്നും ഉറക്കെ കൂവി. പാതി കണ്ട സ്വപ്നത്തെയും മാടി വിളിക്കുന്ന കിടക്കയെയും വിട്ട് പാതി മയക്കത്തോടെ എഴുന്നേറ്റപ്പോൾ പുതപ്പിനിടയിലൂടെ  മൂട്ടകൾ ഓടി ഒളിക്കുന്നു. ഇന്ന് അവയെ പിടിക്കാൻ പോയാൽ ഇന്നത്തെ ജോലിക്ക് പോക്ക് നടക്കില്ല. അല്ലെങ്കിലും എല്ലാർക്കും പരാതി ആണ്. രാവിലെ വണ്ടിയിൽ ഞാൻ താമസിച്ചു വരുന്നു എന്ന്. എന്തിനാ എല്ലാവരെയും കൊണ്ട്  വെറുതെ  പറയിപ്പിക്കുന്നെ. 
                               എന്തായാലും ഇന്ന് കുറച്ച് നേരത്തെ എത്തി. വണ്ടി എടുത്തില്ല.എന്റെ നേരത്തെയുള്ള വരവ് കണ്ടിട്ടായിരിക്കാം ഞങ്ങളുടെ പഞ്ചാബി ഡ്രൈവർ ഒരു അർത്ഥം വച്ചൊരു ചിരി. അയാളുടെ ചിരിയിൽ ആ താടി മുഴുവൻ കുലുങ്ങി. സാധാരണ ഓടി കിതച്ച് വണ്ടിയിൽ കയറുന്ന ഞാൻ ഇന്ന് നേരത്തെ വന്നോണ്ടായിരിക്കാം. ആ ചിരിയുടെ പിന്നിൽ. എന്തായാലും നേരത്തെ എത്തി. അത്ര തന്നെ. വണ്ടിയിൽ എത്തിയവർ ഉപേക്ഷിച്ചു വന്ന ഉറക്കത്തെ വീണ്ടും പുണർന്ന് തുടങ്ങി. വണ്ടിയിൽ കയറിയാൽ ഉറക്കത്തിലേക്ക് വഴുതി വീഴുന്ന ഞാൻ ഇന്ന് ഉറങ്ങിയില്ല, മയങ്ങിയില്ല. കാരണം ഉണ്ട്. ഓർമ്മകളെ ഉണർത്തുവാൻ അതിലൂടെ ഓടി കളിക്കുവാൻ ഒരു നല്ല ദിവസം. ഇന്ന് ജൂണ്‍ ഒന്ന്. ഞാനും പതിവായി മനസ്സുകൊണ്ട് കൊച്ചു കുട്ടിയാകുന്ന ദിവസം. വേനൽ അവധിയുടെ സന്തോഷത്തെയും കളി ചിരികളെയും തല്കാലം മാറ്റി നിർത്തി പള്ളിക്കൂടത്തിലേക്ക് ഒരു മടക്ക യാത്ര.  മനസ്സ് വീണ്ടും ആ നല്ലകാലത്തേക്ക് ചേക്കേറി.
                              ഞാനും ശ്രീദേവിയും. അല്ല  ശ്രീകുട്ടിയും. അവളെ അങ്ങനെ വിളിക്കാൻ ആണ് ഇഷ്ടം. ഇവളെ നേരത്തെ ഒന്ന് പരിചയപ്പെടുത്തിയതാണ്. എന്റെ ബാല്യകാല സഖി. എന്റെ എല്ലാ കള്ളതരത്തിനും കൂട്ട് നില്ക്കുന്ന എന്റെ കളിത്തോഴി. ഞാനും ശ്രീയും കൂടി പുത്തനുടുപ്പും പുത്തൻ കുടയുമായി പാട വരമ്പത്ത് കൂടി നടക്കുമ്പോൾ ഞങ്ങളെ കണ്ട് പാടത്തെ പരൽ മീനുകൾ ഓടി ഒളിച്ചിരുന്നു. വയറ് നിറയെ ഞങ്ങൾക്ക് മാമ്പഴം നല്കിയ മൂവാണ്ടൻ മാവുകൾ മാമ്പഴകാലം കഴിഞ്ഞതിന്റെ സങ്കടത്തിലായിരിക്കാം തല താഴ്ത്തി നില്ക്കുന്നു. എങ്കിലും അണ്ണാര കണ്ണൻമാർക്ക് ഇതൊന്നും ഒരു വിഷയം അല്ലാത്തത് പോലെ ചില്ലകൾ തോറും അവ  ചാടി മറിയുന്നു.സമീപത്തെ വീടുകളിലെ കുട്ടികൾ കൂടി ഞങ്ങളുടെ കൂടെ കൂടുമ്പോൾ ആ കൂട്ടം പുത്തൻ വർണ്ണങ്ങളുടെ പളുങ്ക് കൊട്ടാരമാകുന്നു. വർണ്ണ കുടകളും പല നിറത്തിലെ ബാഗുകളും പിന്നെ രണ്ട് മാസത്തെ വെടി പറച്ചിലുമായി ഒരു സ്കൂൾ യാത്ര. ഞങ്ങളുടെ ആ വരവിന് ആശംസ അറിയിച്ച് വരുന്നത് പോലെ മണ്‍സൂണ്‍ മഴ ചാറി തുടങ്ങി. പുത്തൻ കുടകളിൽ മഴ തുള്ളികൾ വീണപ്പോൾ അവ കുടകളിൽ ഇരുന്നു മിന്നുന്നത് പോലെ തോന്നി.
                              ഞങ്ങളുടെ ആ യാത്രയിൽ ഞങ്ങളെ കാത്തിരിക്കാൻ ഒരാളുണ്ട് . ഒരു കാലത്ത് ആ നാട് തന്നെ അറിയപ്പെട്ടിരുന്നത് അവരിലൂടെ ആയിരുന്നു. എന്നാൽ ഇന്ന് നാടിനു ശാപം എന്ന്‌ ആളുകൾ കരുതുന്ന ഞങ്ങളുടെ പാവം പാറു മുത്തശ്ശി. അവർക്ക് കുട്ടികളെ ഒത്തിരി ഇഷ്ടം ആയിരുന്നു. എങ്കിലും  നാട്ടുകാർ അവരെ ഭ്രാന്തി പാറു എന്നാണ് വിളിക്കുന്നത്‌. പാറു മുത്തശ്ശിക്കും ഉണ്ടായിരുന്നു ഒരു നല്ല കാലം. നാളുകൾ പുറകോട്ടിറങ്ങി നോക്കുകയാണെങ്കിൽ അന്ന് അവർ നാട് അറിയപ്പെട്ടിരുന്ന ഒരു സംഗീത അധ്യാപിക ആയിരുന്നു. പല നാടുകളിൽ നിന്ന് പോലും പാട്ട് പഠിക്കാൻ അവിടെ കുട്ടികൾ എത്തിയിരുന്നു. അങ്ങനെ നാളുകൾ കഴിഞ്ഞ് പോയി. ഇടവ പാതിയിലെ  ഒരു മഴയിൽ വീശിയ വലിയ ഇടി അവരുടെ ജീവിതം തന്നെ തകർക്കുകയായിരുന്നു. ആ ഇടി വെട്ടിൽ അവരെ തനിച്ചാക്കി പോയത് അവരുടെ പൊന്നോമനകൾ രണ്ട് പേരായിരുന്നു. ആ സംഭവം നാടിനെ നടുക്കി. അവരുടെ ജീവിതത്തെയും.
                                 ആ സംഭവത്തിനു ശേഷം ആ അമ്മ ആകെ തകർന്ന് പോയി. മനസിന്റെ താളം തെറ്റിയെങ്കിലും അവർക്ക് കുട്ടികളെയെന്നും ഒത്തിരി ഇഷ്ടം ആയിരുന്നു.എന്നും രാവിലെ ഞങ്ങളെ കാത്ത് പാറു മുത്തശ്ശി വഴിയിൽ നിൽക്കുമായിരുന്നു. തെങ്ങും തോപ്പിന്റെ  ഇടയിലൂടെയുള്ള ആ മണ്‍പാതയിൽ ഞങ്ങളെ കാത്തിരിക്കുന്ന പാറു മുത്തശ്ശിക്ക് ഒരു കണി പോലെ ആയിരുന്നു ഞങ്ങളുടെ വരവ്. പാതയുടെ ഓരത്തുള്ള പാറു മുത്തശ്ശിയുടെ വീട്ടിൽ നിന്നും ചിലപ്പോഴെക്കെ പാട്ടുകൾ കേൾക്കാമായിരുന്നു. കൂട്ടത്തിലുള്ള കുട്ടികൾ പറയും പാറു തള്ളക്കു ഭ്രാന്ത് കൂടി എന്ന്‌. എന്നാൽ ഞങ്ങൾക്ക് അത് കേൾക്കാൻ ഇഷ്ട്ടമാല്ലായിരുന്നു. ഞങ്ങളെ അത്രക്കും ഇഷ്ട്ടമായിരുന്നു പാറു മുത്തശ്ശിക്ക്.
                                  എന്നാൽ വേനൽ അവധി കഴിഞ്ഞ്  ഞങ്ങളെ കാത്തിരിക്കുന്ന പാറു മുത്തശ്ശിയെ പ്രതീഷിച്ചാണ് ഞങ്ങൾ അന്ന് പോയത്. എന്നാൽ പ്രതീക്ഷകൾ അന്ന് തെറ്റിയിരുന്നു. ഞങ്ങളെ കാത്ത് നിൽക്കാൻ അവരന്നില്ലായിരുന്നു. പാറു മുത്തശ്ശിയുടെ വീടിന്റെ അടുത്ത് നിന്ന് വരുന്ന വാസു പറഞ്ഞാണ് ഞങ്ങൾ അത് അറിഞ്ഞത്. ഞങ്ങളെ വിട്ടകന്നു രാവിലെ  പാറു മുത്തശ്ശി  പറന്നു പോയി എന്ന്‌. 
                                   എന്റെ കണക്കു കൂട്ടൽ ശരിയാണെങ്കിൽ ഇന്ന് പാറു മുത്തശ്ശിയുടെ ഇരുപത്തൊന്നാം ചരമ വാർഷികം. ജൂണ്‍ ഒന്ന് ഒരു സ്കൂൾ തുറക്കലിന്റെ കൂടി മങ്ങിയ ഓർമ്മകൾ.  

2015 ജനുവരി 28, ബുധനാഴ്‌ച

കള്ള്

അച്ഛൻ എനിക്കുമ്മ തന്നിടുമ്പോൾ 
കള്ള് മണക്കും ചുണ്ടുകളിൽ 
അമ്മ എനിക്കുമ്മ തന്നിടുമ്പോൾ 
കണ്ണീർ നനയും കവിളുകളിൽ 

കള്ളിൻ ലഹരിയിൽ മുങ്ങി കുടിച്ച് അച്ഛൻ 
നാലുകാലേന്തി വന്നിടുമ്പോൾ 
ഒറ്റമുറിയുടെ അറ്റത്ത്‌ നിന്നമ്മ 
പൊട്ടി കരഞ്ഞെന്നെ മാർവ്വോട്‌ ചേർക്കുന്നു.

അത്താഴമില്ലാത്ത രാത്രികൾ എന്നും
എന്നുമൊരുപോലായി മാറിടുന്നു.
മാറാതെ നിൽക്കുന്ന കള്ളിൻ ലഹരിയിൽ 
 കലങ്ങിയ കണ്ണുകൾ ഞാൻ അറിയുന്നു

കീറി തുടങ്ങിയ കയലി തുണിയിൽ 
മുഖം ചായിച്ച്‌ മെല്ലെ ഞാൻ ഉറങ്ങും 
ഞാൻ അറിയാതെ എൻ അമ്മ കരയുമ്പോൾ 
ഏങ്ങലടി കേട്ട് ഞാനുണരും.

ഞെട്ടി ഉണരുന്ന രാത്രികൾ ഇന്നും
ഞെട്ടുന്ന ഓർമ്മകളായി മാറിടുന്നു.
പൊട്ടി തകരുന്ന പാത്രങ്ങളെക്കാലും
ഉച്ചത്തിലാകുന്നു മാതാവിൻ രോദനം.

അച്ഛന്റെ ചാരായ ചൂടിനു കൂട്ടായി 
പൊട്ടി തകർന്നൊരു കൊച്ചു വീട് 
നാല് കാലിൽ ആടിനിൽക്കുന്നൊരു
ഓലപുരയ്ക്ക് ഞങ്ങൾ കൂട്ട്.

ഓർമ്മകൾ കെട്ടുറങ്ങുന്ന അച്ഛന് 
കൂട്ടായ് അരികിലൊഴിഞ്ഞ കുപ്പി
ഒഴിയുന്ന കുപ്പികൾ നിറച്ച്‌ വെക്കാൻ
നിറഞ്ഞ മനസ്സുമായി ആളുകളും