2015 ജനുവരി 28, ബുധനാഴ്‌ച

കള്ള്

അച്ഛൻ എനിക്കുമ്മ തന്നിടുമ്പോൾ 
കള്ള് മണക്കും ചുണ്ടുകളിൽ 
അമ്മ എനിക്കുമ്മ തന്നിടുമ്പോൾ 
കണ്ണീർ നനയും കവിളുകളിൽ 

കള്ളിൻ ലഹരിയിൽ മുങ്ങി കുടിച്ച് അച്ഛൻ 
നാലുകാലേന്തി വന്നിടുമ്പോൾ 
ഒറ്റമുറിയുടെ അറ്റത്ത്‌ നിന്നമ്മ 
പൊട്ടി കരഞ്ഞെന്നെ മാർവ്വോട്‌ ചേർക്കുന്നു.

അത്താഴമില്ലാത്ത രാത്രികൾ എന്നും
എന്നുമൊരുപോലായി മാറിടുന്നു.
മാറാതെ നിൽക്കുന്ന കള്ളിൻ ലഹരിയിൽ 
 കലങ്ങിയ കണ്ണുകൾ ഞാൻ അറിയുന്നു

കീറി തുടങ്ങിയ കയലി തുണിയിൽ 
മുഖം ചായിച്ച്‌ മെല്ലെ ഞാൻ ഉറങ്ങും 
ഞാൻ അറിയാതെ എൻ അമ്മ കരയുമ്പോൾ 
ഏങ്ങലടി കേട്ട് ഞാനുണരും.

ഞെട്ടി ഉണരുന്ന രാത്രികൾ ഇന്നും
ഞെട്ടുന്ന ഓർമ്മകളായി മാറിടുന്നു.
പൊട്ടി തകരുന്ന പാത്രങ്ങളെക്കാലും
ഉച്ചത്തിലാകുന്നു മാതാവിൻ രോദനം.

അച്ഛന്റെ ചാരായ ചൂടിനു കൂട്ടായി 
പൊട്ടി തകർന്നൊരു കൊച്ചു വീട് 
നാല് കാലിൽ ആടിനിൽക്കുന്നൊരു
ഓലപുരയ്ക്ക് ഞങ്ങൾ കൂട്ട്.

ഓർമ്മകൾ കെട്ടുറങ്ങുന്ന അച്ഛന് 
കൂട്ടായ് അരികിലൊഴിഞ്ഞ കുപ്പി
ഒഴിയുന്ന കുപ്പികൾ നിറച്ച്‌ വെക്കാൻ
നിറഞ്ഞ മനസ്സുമായി ആളുകളും 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ