2025 ജനുവരി 17, വെള്ളിയാഴ്‌ച

അങ്കമാലിയും കുറച്ച് ഓര്‍മ്മകളും .

 




     വര്‍ഷത്തില്‍ മുപ്പത് ദിവസത്തേക്ക് നാട്ടില്‍ വന്നിട്ട് മുപ്പത്തി ഒന്നിന്  തിരിച്ച് പോകുന്ന ഞാന്‍ ഇപ്പോള്‍  സ്ഥിരവാസം നാട്ടില്‍ ആക്കിയപ്പോഴേക്കും  ആകെ കിളിപോയ ഒരു അവസ്ഥ. അങ്ങനെ പോയ കിളിയുടെ വരവും നോക്കിയിരിക്കുമ്പോഴാണ് പതിവ് പോലെ മുതലാളിയുടെ വിളി. അങ്കമാലിക്ക് വിട്ടാലോ  ഒരു പണി ശരിയായി.  കേട്ടപാതി കേള്‍ക്കാത്ത പാതി ഞാന്‍ ok പറഞ്ഞു. അങ്കമാലി പോര്‍ക്കും മാങ്ങാ കറിയുമൊക്കെ എന്‍റെ നാവിലൂടെ മിന്നി മാഞ്ഞു. നാലഞ്ച് ദിവസത്തെ പണി ഉള്ളത് കൊണ്ട് താമസം അവിടെയാണ് . അത്യാവശ്യ സാധനങ്ങള്‍ എല്ലാവരും കരുതി എങ്കിലും കൈയില്‍ കിട്ടിയത് എല്ലാം ഞാന്‍ പെട്ടിയില്‍ ആക്കി. എന്‍റെ അത്രയും ഉള്ള ഒരു വലിയ  പെട്ടി. ആ പെട്ടി ഈ പൊട്ടന്‍ തലയില്‍ വെച്ച് കൊണ്ട് നേരെ ഓഫീസിലേക്ക് കുതിച്ചു.എല്ലാവരും എത്തി തുടങ്ങി. എന്‍റെ മട്ടും ഭാവവും കോലവും കണ്ടിട്ടാവും ഞങ്ങളില്‍ തല മുതിര്‍ന്ന ഞങ്ങളുടെ കാരണവര് അച്ചായന്‍ ഒരു ചിരി. ആ ചിരി ഒരു പുതിയ ഊര്‍ജ്ജം ആയിരുന്നു പകര്‍ന്നു നല്‍കിയത് . അങ്ങനെ ചിരിച്ചും കളിച്ചും തമാശ പറഞ്ഞും ഞങ്ങള്‍ പഞ്ച പാണ്ഡവര്‍  അങ്കമാലിയിലെ പ്രധാന മന്ത്രിയെ കാണുവാന്‍ യാത്രയായി.  കോന്നിയും റാന്നിയും മണിമലയും പാലയും കടന്ന് മൂവാറ്റുപുഴയാറിന്‍റെ ഓരത്ത്കൂടി അങ്കമാലിയില്‍ എത്തി. സമയം ഉച്ചക്ക് രണ്ട് മണി. വിശപ്പ്‌ അതിന്‍റെ ഉച്ചസ്ഥായിയില്‍ എത്തി. കുഴി മന്തി കിട്ടാത്ത നാട്ടില്‍ നിന്ന് വന്ന പിള്ളാരെ പോലെ എല്ലാവര്‍ക്കും ഇവിടുത്തെ കുഴിമാന്തി കഴിക്കാന്‍ ഒരു ഭൂതി. അങ്ങനെ സാക്ഷാല്‍ കുഴിമന്തി തപ്പി ഞങ്ങള്‍ തലങ്ങും വിലങ്ങും പാഞ്ഞു. അവസാനം തപ്പി പിടിച്ചു. വെണ്ടയ്ക്ക അക്ഷരത്തില്‍ കുഴിമന്തി എന്നെഴുതിയ ബോര്‍ഡും കണ്ടിട്ട് അവിടെ കയറിയപ്പോള്‍ സംഭവം അവിടെ ഇല്ല. ഇനി കറങ്ങാനുള്ള ആരോഗ്യം ഇല്ലാത്തത് കൊണ്ട് ഞങ്ങള്‍ മാഞ്ഞാലി ബിരിയാണിക്ക് ഓര്‍ഡര്‍ കൊടുത്ത് കാത്തിരുന്നു. ഇത്രയും വള്ളിപുള്ളി വിടാതെ പറഞ്ഞ സ്ഥിതിക്ക് മാഞ്ഞാലിയെ പറ്റി പറഞ്ഞില്ലെങ്കില്‍ അത് ഒരു മോശം ആകും. അങ്കമാലിക്ക് അടുത്തുള്ള ഒരു സ്ഥലമാണ് മാഞ്ഞാലി. അവിടെ കിട്ടുന്ന പൊരിച്ച കോഴീന്‍റെ കക്ഷണമുള്ള രുചികരമായ ഒരു ബിരിയാണിയാണ് ഈ മാഞ്ഞാലി ബിരിയാണി. ഈ പറഞ്ഞത് ചരിത്രം. എന്നാല്‍ ഞങ്ങളുടെ സഹപ്രവര്‍ത്തകന്‍ കടമ്പനാടുകാരന്‍(അടൂര്‍)എബിന്‍ സാര്‍ മാത്രം കടമ്പനാടിന് അടുത്തുള്ള മാഞ്ഞാലിയുടെ സ്വന്തം ബിരിയാണി ആണ് ഇതെന്ന് പറഞ്ഞ് തള്ളി. എന്തായാലും സംഭവം സൂപ്പര്‍ ആയിരുന്നു. ആഹാരവും താമസവും സംഘാടകര്‍ ഒരുക്കിയത് കൊണ്ട് അതിന് ഒരു ബുദ്ധിമുട്ട് വന്നില്ല . അങ്ങനെ ഞങ്ങള്‍ തല്‍സമയ സംപ്രേക്ഷണം എന്ന ഞങ്ങളുടെ ജോലിയിലേക്ക് പ്രവേശിച്ചു.    
       ദിവസങ്ങള്‍ കടന്ന് പോയി. ആ ദിവസങ്ങളില്‍  ആയിരം മുഖങ്ങള്‍ കണ്ണിലൂടെ കടന്നു പോകുന്നുണ്ടെങ്കിലും ഒരു മുഖം മാത്രം തങ്ങി നിന്നു. തങ്ങി നിന്നു എന്ന് പറയുന്നതിലും ഭംഗി ഞാന്‍ ശ്രദ്ധിച്ചു തുടങ്ങി എന്ന് പറയുന്നത് ആയിരിക്കും. ഏകദേശം ഇരുപത് വയസ്സ് പ്രായം തോന്നിക്കുന്ന ഒരു പെണ്‍കുട്ടി. ഞാന്‍ ആദ്യം കരുതിയത്‌ സംഘാടകരില്‍ ഒരാള്‍ എന്നാണ്. വളരെ ഉത്സാഹത്തോടെ  വരുന്നവരെ നിറഞ്ഞ പുഞ്ചിരിയോടെ  സ്വീകരിക്കുന്നു, അവര്‍ക്ക് വേണ്ട ഇരിപ്പിടങ്ങള്‍ ക്രമീകരിക്കുന്നു , ഇടക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നിടത്ത് പോയി വേണ്ട നിര്‍ദേശങ്ങള്‍ നല്‍കുന്നു, മടങ്ങി പോകുമ്പോള്‍ അതാത് ഭാഗത്ത്‌ നിന്ന് വന്നവരെ ആ വാഹനങ്ങളില്‍ കയറ്റിവിടുന്നു,ദാഹിക്കുന്നവര്‍ക്ക് കുടിവെള്ളം നല്‍കുന്നു , ഭക്ഷണ സമയത്ത് ഓടി നടന്ന് കാര്യങ്ങള്‍ ക്രമീകരിക്കുന്നു, ഭക്ഷണം വിളമ്പുന്നു , കഴിക്കുന്ന മേശ വൃത്തിയാക്കുന്നു, ഭക്ഷണ അവശിഷ്ടങ്ങള്‍ കൊണ്ട് മറവു ചെയ്യുന്നു . പാചകം ചെയ്ത പത്രങ്ങള്‍ കഴുകുവാന്‍ സഹായിക്കുന്നു, ഇതിനിടയില്‍ വന്നു ആരാധനയില്‍ പങ്കെടുക്കുന്നു . അങ്ങനെ വളരെ തിരക്കുകളില്‍ നില്‍ക്കുന്ന ഒരു പെണ്‍കുട്ടി അതായിരുന്നു 'അലിയ' എന്ന ആ പെണ്‍കുട്ടി. ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് പോലും നോക്കാതെ ചെയ്യുന്ന  ജോലിയില്‍ 100% സത്യസന്ധത പുലര്‍ത്തുന്ന ഒരാള്‍. ആരുടേയും ഒരു കൂട്ടില്ലാതെ തനിയെ ഇതെല്ലാം ചെയ്യുന്നത് കണ്ടപ്പോഴാണ്  ശരിക്കും ഞാന്‍ ആ കുട്ടിയെ നിരീക്ഷിച്ചത്. അവസാന ദിവസം എല്ലാവരോടും യാത്ര പറഞ്ഞ് മടങ്ങാന്‍ തുടങ്ങുമ്പോഴാണ് "അലിയ"യോട് സംസാരിക്കാന്‍ കഴിഞ്ഞത്.                 വിദേശ രാജ്യത്ത് ജനിച്ച് വളര്‍ന്ന് അവിടെ ജോലി ചെയ്യുന്ന അവള്‍ ചില ദിവസത്തെ അവധിക്ക് വേണ്ടിയാണ് കേരളത്തില്‍ എത്തിയത്. തനിക്കു കിട്ടിയ അവധി ഈ രീതിയില്‍ പ്രയോചനപ്പെടുത്തുന്നത് കണ്ടപ്പോള്‍ എനിക്ക് ഭയങ്കര സന്തോഷം ആണ് തോന്നിയത്.         പ്രിയ വായനക്കാരെ നമുക്ക് കിട്ടുന്ന സമയങ്ങളില്‍ അല്പം എങ്കിലും മറ്റുള്ളവരുടെ നന്മക്കായി പ്രയോചനപ്പെടുത്തുവാന്‍, അവരെ സന്തോഷിപ്പിക്കുവാന്‍, ഏതെങ്കിലും കാര്യങ്ങളില്‍ സമൂഹത്തിന്‍റെ ഒരു ഭാഗം ആകുവാന്‍ കഴിഞ്ഞു എങ്കില്‍ നാം ഈ ജീവിതം കൊണ്ട് കൃതാര്‍ത്ഥരായി.              
       ഇനിയും വീണ്ടും കാണാം എന്ന പ്രത്യാശയോടു കൂടി ചുരുക്കുന്നു.  നിങ്ങളില്‍ ഒരാള്‍ അത്  മാത്യു വിളനിലം.





2024 ജൂലൈ 31, ബുധനാഴ്‌ച

വയനാട് ഒരു നോവ്.

 

           പശ്ചിമഘട്ട മലനിരകളിൽ സ്ഥിതി ചെയ്യുന്ന മലയോര ജില്ലയായ വയനാടിന്‍റെ ജനവാസമുള്ള സുന്ദര  ഗ്രാമങ്ങൾ ആയിരുന്നു ഇന്നലെ വരെ മുണ്ടക്കൈയും  ചൂരൽമലയും പുഞ്ചിരിമറ്റവമൊക്കെ. സാധാരണക്കാരായ തോട്ടം തൊഴിലാളികളും,കർഷകരും അവരുടെ അരുമകളും തിങ്ങി പാർത്ത അവരുടേതായ ഒരു ലോകം അതായിരുന്നു ആ ഗ്രാമങ്ങൾ.  കര്‍ക്കിടക മഴ തഴുകിയുറക്കിയ ആ ഗ്രാമങ്ങൾക്ക് ആ  വലിയ മുഴക്കത്തിന് മുന്നിൽ ഉണരുവാൻ സാധിച്ചെങ്കിലും പാഞ്ഞു വന്ന മലവെള്ളത്തിനു മുന്നില്‍  അവർ നിസ്സഹായരായിരുന്നു. പ്രകൃതിയുടെ നീരാളി കരങ്ങൾ അവരെ വരിഞ്ഞു മുറുക്കി കൊണ്ടുപോയപ്പോൾ അവരുടെ നിലവിളി പുന്നപുഴയാറിന്‍റെ ഓളങ്ങളിൽ അലിഞ്ഞു പോയി. 

          ഉറ്റവരെ മരണത്തിന് മുന്നിൽ നിന്ന് രക്ഷിക്കാനാകാതെ ഒറ്റപ്പെട്ടുപോയവർ, തങ്ങളുടെ പ്രിയപ്പെട്ടവർ ജീവനോടെ ഉണ്ടാകണേ എന്ന പ്രർത്ഥനയോടെ അവരെ അന്വേഷിക്കുന്നവർ, ജനിച്ചു വളർന്ന വീടും ചുറ്റുവാടും നിമിഷ  നേരം കൊണ്ട് തരിശു ഭൂമി ആയതു കണ്ട് നെടുവീർപ്പെടുന്നവർ, ചെളി നിറഞ്ഞ മണ്‍കൂനയില്‍ ജീവന്‍റെ തുടിപ്പ് അല്പമെങ്കിലും അവശേഷിക്കുന്നുണ്ടോ എന്ന് നോക്കുന്നവര്‍, തങ്ങളുടെ യജമാനന്‍മാരെ തിരയുന്ന വളര്‍ത്തു മൃഗങ്ങള്‍ ....... അങ്ങനെ നിമിഷ നേരം കൊണ്ട്  ഹൃദയം പൊട്ടുന്ന കാഴ്ചകളുടെ പരുദീസ്സയായി മാറി ആ ഗ്രാമങ്ങള്‍. ജാതി മത വര്‍ണ്ണ വ്യത്യാസമില്ലാതെ അറിഞ്ഞവര്‍ അറിഞ്ഞവര്‍ ഓടി വന്ന് രക്ഷാപ്രവര്‍ത്തനത്തിനായി തങ്ങളുടെ ജീവന്‍ പണയം വെച്ച് അവസാന ജീവന്‍ തിരയുന്നതും, കാട്ടില്‍ അകപ്പെട്ട കുടുംബത്തെ രാത്രി മുഴുവന്‍ കാവല്‍ നിന്ന് സംരക്ഷിച്ച കാട്ടു കൊമ്പന്‍മാരുടെ കരുതലും നമുക്ക് കാണാതിരിക്കുവാന്‍  കഴിയില്ല. 

           2018 ലെ പ്രളയത്തെ നാം ഒറ്റകെട്ടായി നേരിട്ടത് പോലെ ഇതും നമ്മള്‍ അതിജീവിക്കും. മരണപ്പെട്ടവര്‍ക്ക് നിത്യശാന്തി നേര്‍ന്നു കൊണ്ട് ഈ ദുഃഖത്തില്‍ ഞാനും പങ്ക് ചേരുന്നു. 


2024 മേയ് 12, ഞായറാഴ്‌ച

വെറും ചടങ്ങ് മാത്രമോ മാതൃദിനം.?

പോറ്റി വളര്‍ത്തിയ അമ്മയെ വൃദ്ധ സദനത്തില്‍ ഉപേക്ഷിച്ചിട്ട് അവന്‍ തന്‍റെ ഫേസ്ബുക്കില്‍ ഇപ്രകാരം കുറിച്ചു. "എന്നെ വളര്‍ത്തി വലുതാക്കിയ എന്‍റെ അമ്മക്ക് മാതൃദിന ആശംസകള്‍ ". ഓര്‍മ്മകള്‍ തളംകെട്ടി കിടക്കുന്ന, ഒറ്റപ്പെടലുകളുടെ കണ്ണീര്‍ നനവുള്ള ആ വൃദ്ധ സദനത്തിന്‍റ തണുത്ത ഇടനാഴികളില്‍ ഇരുന്ന് ആ അമ്മ ഒരിക്കലും ആ സന്ദേശം വായിച്ചിട്ടുണ്ടാവില്ല. 
മാതൃദിനം എന്നത് ലൈക്ക് കിട്ടുവാന്‍ വേണ്ടി ഫേസ്ബുക്ക്‌ പേജില്‍ ഇടുന്ന ഒരു കുറിപ്പ് ആയി മാറരുത്. ഒരു മകനോ മകള്‍ക്കോ തന്‍റെ അമ്മയെ സ്നേഹിക്കുന്നതിനോ, അമ്മക്ക് തന്‍റെ മക്കളെ സ്നേഹിക്കുന്നതിനോ ഒരു പ്രത്യേക ദിനത്തിന്‍റെ ആവശ്യം വരുന്നില്ല. എന്നാലും മാതൃദിനം എന്നത് ആചരിക്കേണ്ട ദിവസം അല്ല, മറിച്ച് അവരെ ആദരിക്കേണ്ട ദിവസം ആണ്. നമ്മളുടെ തിരക്കുകള്‍ മാറ്റി വെച്ച് ഈ ദിനം നിങ്ങള്‍ക്ക് വേണ്ടി ലോകം മാറ്റിവെച്ച ദിവസം ആണെന്ന് പറഞ്ഞ് കൊണ്ട് അവരെ ഒന്ന് ആലിംഗനം ചെയ്ത് ആ നെറുകയില്‍ ഒരു ചുംബനം കൊടുത്ത് ഒരു ചെറിയ സമ്മാനം കൂടി ആ കരങ്ങളില്‍ കൊടുക്കുകയാണെങ്കില്‍ തീര്‍ച്ചയായും മാതൃത്വം എന്ന വിശിഷ്ട പദവി ഓര്‍ത്ത് അവര്‍ സന്തോഷം കൊള്ളുന്നത്‌ നമുക്ക് കാണാന്‍ സാധിക്കും.
നമ്മുടെ മുഖം കാണുന്നതിനും, നമ്മുടെ സ്വരം കേള്‍ക്കുന്നതിനും മുന്നേ നമ്മളെ സ്നേഹിച്ച താലോലിച്ച ആ അമ്മയെ ഓര്‍ക്കുവാന്‍ ഒരു ദിവസം അല്ല ഒരു യുഗം തികയില്ല. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ കണക്കിലെടുക്കാതെ നമ്മളെ പത്ത് മാസം ചുമന്ന് കഴിയുമ്പോള്‍ അവരുടെ ഉത്തരവാദിത്തം തീരുകയല്ല ,അവിടെ തുടങ്ങുകയാണ്. നമ്മള്‍ ജനിച്ച ആ നിമിഷം മുതല്‍ നമുക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തി ആകുന്നതു വരെ അവരുടെ മനസ്സില്‍ നമ്മളെ കുറിച്ച് തീയാണ്. ആ പ്രായം കഴിഞ്ഞാലും ഒരു ആയുഷ്കാലം മുഴുവന്‍ അവര്‍ക്ക് നമ്മള്‍ കുഞ്ഞുങ്ങള്‍ ആണ്.
 മാതാവിനേയും മാതൃത്വത്തെയും ആദരിക്കുന്ന ഈ ദിവസം ഇത് വായിക്കുന്ന എന്‍റെ എല്ലാ അമ്മമാര്‍ക്കും ഒരായിരം സ്നേഹ ചുംബനങ്ങള്‍.....അമ്മ ഒരു പാഠം അല്ല ഒരു ഗ്രന്ഥം ആണ്. മനസ്സില്‍ നന്മ ഉള്ളവര്‍ക്ക് മാത്രം വായിക്കാന്‍ കഴിയുന്ന ഒരു പുസ്തകം.

2022 മേയ് 31, ചൊവ്വാഴ്ച

വീണ്ടും ഒരു ജൂണ്‍ ഒന്ന്

 


        നീണ്ട ഒരു ഇടവേളക്ക് ശേഷമാണ് ഇന്ന് വീണ്ടും  എഴുതാന്‍ ഇരുന്നത്. കൊറോണ വരുത്തിയ ആലസ്യത്തില്‍ നിന്ന് മനസ്സ്  പതുക്കെ ഉണരുന്നതേയുള്ളൂ. എങ്കിലും  അലസമായ ചിന്തകള്‍ക്കിടയില്‍ നിന്ന്  അരിച്ചിറങ്ങുന്ന ഓര്‍മ്മകളെ  പെട്ടന്ന് തളച്ചിടുവാന്‍ കഴിയില്ലല്ലോ. ഇന്ന് ജൂണ്‍ ഒന്ന്.  ഓരോ മലയാളിയും  മനസ്സില്‍ സൂക്ഷിക്കുന്ന ഒരിക്കലും മറക്കാന്‍ ആഗ്രഹിക്കാത്ത മനോഹരമായ സുദിനം. കണ്ണീരിന്‍റെ നനവുള്ള പുത്തനുടുപ്പിന്‍റെ മണമുള്ള ഒന്നാം ക്ലാസിന് ഓര്‍മ്മയില്‍ ഇന്നും ഒന്നാം സ്ഥാനം ആണ്. 

       അംഗനവാടിയിലെ  ഉപ്പുമാവിനെക്കാളും രുചിയുള്ളത് കിട്ടുന്ന, ഉച്ചയുറക്കത്തിന്‍റെ സമയം കൂടുതല്‍ കിട്ടുന്ന ഒരു സ്ഥലം അത് മാത്രം
ആയിരുന്നു ഒന്നാം ക്ലാസ്സിനെ കുറിച്ചുള്ള അന്നത്തെ  ധാരണ.  വര്‍ണ്ണ ബലൂണുകളാലും തോരണങ്ങളാലും തിളങ്ങുന്ന ക്ലാസ് മുറി, മധുര പലഹാരങ്ങളുമായുള്ള വരവേല്‍പ്പ് ഇതെല്ലാം കണ്ടപ്പോള്‍ ആ ധാരണ ശരിയാണെന്ന് തന്നെ  തോന്നി. വര്‍ണ്ണങ്ങളുടെ മാസ്മരിക ലോകത്ത് നിന്ന്  യാഥാര്‍ത്ഥ്യത്തിലേക്കുള്ള മടക്കം പെട്ടന്നായിരുന്നു. പുതിയ ചങ്ങാതിമാരും പുത്തന്‍ കളികളും പുതു പുത്തന്‍ കുസൃതികളും നിറഞ്ഞ ഒരു ബാല്യം. 

      ഓര്‍മ്മകളിലൂടെ ആ പഴയ സ്കൂള്‍ ജീവിതത്തിലേക്ക് ചേക്കേറുമ്പോള്‍ മൂട് കീറിയ ട്രൌസറും മഷി പടര്‍ന്ന ഉടുപ്പുമായി മൂക്കട്ട ഒലിപ്പിച്ച് നടക്കുന്ന ബാല്യകാലം. നെല്ലിക്കയും ചാമ്പക്കയും കൊടുത്തു സൗഹൃദങ്ങള്‍ കരസ്ഥമാക്കുന്ന ഒരു കുട്ടിക്കാലം. നീ പള്ളിക്കാരനാണോ? അമ്പലക്കാരനാണോ? എന്ന് ഒറ്റവാക്കില്‍ ചോദിച്ച് നിര്‍ത്തുന്ന നിഷ്കളങ്ക മത വിശ്വാസം. പിണങ്ങിയും ഇണങ്ങിയും ഉള്ള പള്ളിക്കൂട ജീവിതം. പിണക്കം മാറാന്‍ തേന്‍ മിട്ടായിയോ കടല മിട്ടായിയോ വാങ്ങി പുഴു ബാക്കി വെച്ച അണ പല്ലിന്‍റെ മൂര്‍ച്ചക്ക് രണ്ടായി പകുത്ത് തോളില്‍ കയ്യിട്ട് പോകുന്ന കൊച്ചു സൗഹൃദം. വൈകിട്ട് വീട്ടില്‍ ചെല്ലുമ്പോള്‍ രാവിലെ വാങ്ങിയ പൈസക്ക് കണക്കു ചോദിച്ച് തല്ലു വാങ്ങുമ്പോള്‍ ആ വേദന കൂട്ടുകാരന്‍റെ പിണക്കം മാറ്റിയ സന്തോഷത്തില്‍ അലിഞ്ഞ് പോകുമായിരുന്നു. പിന്നെ പോലീസും കള്ളനും. കള്ളനായിരിക്കുമ്പോള്‍ തന്ന ഇടിക്ക് അടുത്ത വട്ടം പോലീസ് ആയിരിക്കുമ്പോള്‍ പകരം കൊടുക്കുന്ന കണക്ക്. അങ്ങനെ പോകുന്നു ആ സൗഹൃദങ്ങള്‍. ബാര്‍ട്ടര്‍ സമ്പ്രദായം പൂര്‍വ്വികര്‍ തുടങ്ങി വെച്ചെങ്കിലും അതിന്‍റെ ശേഷിപ്പ് എന്ന പോലെ പുളി മിട്ടായി കൊടുത്ത് മാങ്ങ വാങ്ങിക്കുകയും കല്ല്‌ പെന്‍സില്‍ കൊടുത്ത് ബുക്കിന്‍റെ വെള്ള പേപ്പര്‍ വാങ്ങിക്കുകയും ചെയ്യുന്ന കച്ചവട തന്ത്രം.

     പഠനം എന്ന ചുമട് ഭാരമായപ്പോഴേക്കും അവധി ദിനങ്ങള്‍ക്കായുള്ള കാത്തിരുപ്പ് തുടങ്ങി. ഓരോ വേനലവധി കഴിയുമ്പോഴും പുതിയ ഇരിപ്പിടങ്ങളും പുതിയ ക്ലാസ് മുറികളും ജീവിതത്തില്‍ പുതിയ പാഠങ്ങള്‍ പഠിപ്പിച്ചു.  ബാല്യത്തെ വിട്ട് കൌമാരത്തെ പുണര്‍ന്നപ്പോള്‍ പൊടി മീശക്കാരന്‍ ആയെങ്കിലും ബാല്യം ഒരു സംഭവം ആയിരുന്നു.  ബാല്യകാലം നിറം മങ്ങിയ സ്ലേറ്റും ഓര്‍മ്മകള്‍ അതിലെ മങ്ങിയ അക്ഷരങ്ങളും ആയാല്‍ ആ മങ്ങിയ സ്ലേറ്റില്‍  മഷിത്തണ്ട് പിഴിഞ്ഞ് ഒഴിക്കുമ്പോള്‍ ഉള്ള മിനു മിനുത്ത നിറം ഉണ്ടല്ലോ അത്  പോലെയാണ് ചില ഓര്‍മ്മകള്‍ അയവിറക്കുമ്പോള്‍ അവയ്ക്ക്  ജീവന്‍ വെക്കുന്നത്.

         കഴിഞ്ഞ രണ്ട് വര്‍ഷക്കാലം കൊറോണയുടെ പിടിയില്‍ അകപ്പെട്ട സ്കൂള്‍ ജീവിതം ഓണ്‍ലൈന്‍ ലോകത്തേക്ക് കുടിയേറി. യാന്ത്രികമായ ലോകത്ത് നിന്ന് വീണ്ടും നമ്മുടെ കുഞ്ഞുങ്ങള്‍ പള്ളികൂടതിന്‍റെ പടി ചവിട്ടുന്നു.  ശബ്ദ കോലാഹലങ്ങള്‍ ഇല്ലാത്ത സ്കൂള്‍ ഇടനാഴികള്‍, ആരവങ്ങള്‍ ഇല്ലാത്ത സ്കൂള്‍ മൈതാനങ്ങള്‍, ഉച്ചയൂണിന്‍റെ അവശിഷ്ടങ്ങള്‍ കഴിക്കാന്‍ കാത്തിരുന്ന് ദൂരേക്ക്‌ ചേക്കേറിയ സ്കൂള്‍ പരിസരത്തെ കാക്ക കൂട്ടങ്ങള്‍, ഒന്നാം ക്ലാസ്സിന്‍റെ പടിക്കല്‍ നിന്ന് കേട്ട അപരിചിതത്തിന്‍റെ നിലവിളി, ഐസുകാരന്‍റെ സൈക്കിള്‍ മണി, പുത്തന്‍ കുട നനയ്ക്കാന്‍ കാത്തിരിക്കുന്ന  മണ്‍സൂണ്‍ മഴ ഇവയെല്ലാം വീണ്ടും തിരിച്ച് വരട്ടെ. ഈ കൊറോണ കാലഘട്ടത്തെ അതിജീവിച്ച് പുതിയ ഒരു യുഗം കെട്ടി പടുക്കുവാന്‍ എല്ലാവര്‍ക്കും സാധിക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ എല്ലാവര്‍ക്കും മംഗളാശംസകള്‍.  



  





2020 മാർച്ച് 20, വെള്ളിയാഴ്‌ച

ഒരു നീതിയുടെ ദിനം

       
                                                           ചിത്രം: കടപ്പാട്
             2012 ഡിസംബര്‍ 17 ന് നാം ഉണര്‍ന്നത് രാജ്യ തലസ്ഥാനത്ത് തലേന്ന് രാത്രിയില്‍ നടന്ന  ഒരിക്കലും മാപ്പ് അര്‍ഹിക്കാത്ത ക്രുര പീഡനത്തിന്‍റെ വാര്‍ത്ത കേട്ടുകൊണ്ടാണ്. ഓടികൊണ്ടിരുന്ന ബസില്‍ ആറു പേര്‍ ചേര്‍ന്ന്  40 മിനിറ്റ് നീണ്ട പൈശാചികതയ്ക്കൊടുവിൽ ജീവച്ഛവമായ പെൺകുട്ടിയെ ബസിൽ നിന്ന് എറിഞ്ഞ വാര്‍ത്ത. ഹൃദയം ഉള്ള ഓരോ മനുഷ്യന്‍റെയും ഹൃദയം തകര്‍ന്ന സമയം . കണ്ണില്ലാത്ത കാടത്തത്തിന് മുന്നിൽ രാജ്യം തലകുനിച്ച നിമിഷം.   നാം  അവളെ "നിര്‍ഭയ" എന്ന് വിളിച്ചു. നമ്മുടെ സഹോദരിയായും മകളായും കരുതി നാം അവള്‍ക്കു വേണ്ടി പ്രാര്‍ത്ഥിച്ചു. ആശുപത്രിയിൽ ജീവനുവേണ്ടി മല്ലിടുമ്പോൾ പുറത്ത് രാജ്യം അന്നുവരെ കാണാത്ത പ്രതിഷേധം അണപൊട്ടി. അവളുടെ ജീവനു വേണ്ടിയുള്ള പ്രാർഥനകളുമായി ജനം തെരുവിലിറങ്ങി, പ്രതിഷേധജ്വാലയുയർത്തിയ ഇന്ത്യൻ യുവത്വം അധികാരകേന്ദ്രങ്ങളെ പ്രകമ്പനം കൊള്ളിച്ചു.
എന്നാൽ പ്രാർത്ഥനകളും കാത്തിരിപ്പും വിഫലമാക്കി ഡിസംബർ 29 പുലര്‍ച്ചെ 2.15 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയിൽ അവൾ മരണത്തിന് കീഴടങ്ങി.
           ഇന്ന് 2020 മാര്‍ച്ച്‌ 20. നിര്‍ഭയ കൊല്ലപ്പെട്ടിട്ട് 7 വര്‍ഷവും 80 ദിവസവും തികയുന്ന ദിവസം. 2012 ഡിസംബര്‍ 17 ന് നാം ഉണര്‍ന്നത് ഹൃദയം തകരുന്ന ആ വാര്‍ത്ത കേട്ടിട്ടാണെങ്കില്‍ ഇന്ന് നാം ഉണര്‍ന്നത് നീതിയുടെ വാര്‍ത്ത‍ കേട്ടിട്ടാണ്. സാധാരണ ഒരു മരണ വാര്‍ത്ത‍ കേട്ട് നാം സന്തോഷിക്കില്ലെങ്കിലും ഇന്ന് ഭാരതം ഒന്നടങ്കം സന്തോഷിച്ചു. കാരണം അര്‍ഹിക്കപ്പെട്ട ശിക്ഷ കൊടുത്ത ദിവസം ആണ്. സ്ത്രീയെ കാമ വസ്തു ആയി മാത്രം കണ്ടു പിച്ചി ചീന്തുന്ന നരാതമന്‍മാരുടെ മരണം തുടര്‍ന്നും ഇങ്ങനെ തന്നെ ആയിത്തീരട്ടെ എന്ന് ആഗ്രഹിക്കുന്നു. ക്രൂര ബലാത്സംഗം മൂലം മരണം അടഞ്ഞ അനേകം പെണ്‍കുട്ടികള്‍ നമ്മുടെ മണ്ണില്‍ ഇന്നുമുണ്ട്. അവരുടെ വീടുകളില്‍ ഇന്നും കണ്ണീര്‍ തോര്‍ന്നിട്ടില്ല. ആ മാതാപിതാക്കളുടെ ഹൃദയ വേദന അവര്‍ണ്ണനീയമാണ്. അസിഫയും ഉന്നവിലെ പെണ്‍കുട്ടിയും ഗോവിന്ദചാമി എന്ന കാട്ടാളനാല്‍ മരണം വരിച്ച സൌമ്യയും നീതിയുടെ ബാക്കി പത്രങ്ങള്‍ ആണ്. പൊറുക്കാനാവാത്ത കുറ്റകൃത്യങ്ങള്‍ ചെയ്ത് നമ്മുടെ നികുതി പണം കൊണ്ട് ജയിലുകളില്‍ തിന്നു കൊഴുക്കുന്ന അനേകം വിഷജന്തുക്കള്‍ ഇനിയുമുണ്ട്. ഭരണകൂടത്തിന്‍റെ തുടര്‍നടപടികള്‍ ഇവര്‍ക്കെതിരെ തിരിയട്ടെ എന്ന് പ്രാര്‍ത്ഥിച്ചു കൊണ്ട് നിര്‍ഭയയുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ ഒരായിരം പൂച്ചെണ്ടുകള്‍ അര്‍പ്പിക്കുന്നു.  

2019 ജൂൺ 14, വെള്ളിയാഴ്‌ച

ഓര്‍മ്മയില്‍ ഒരു ഇടവം

        ചുട്ടു പൊള്ളുന്ന ചൂടിന്‍റെ കണ്ണ് വെട്ടിച്ചാണ് ഒരു വിധം  റൂമില്‍ എത്തിയത്. ചൂടിന്‍റെ കാഠിന്യം കൊണ്ടാകാം  ശരീരത്തിന് ആകെ ഒരു തളര്‍ച്ച. രാവിലെ പിടിച്ചു വെച്ച വെള്ളം തണുത്തിരുപ്പുണ്ട്.  അതില്‍ ഒരു കുളി കഴിഞ്ഞപ്പോഴേക്കും മനസ്സും ശരീരവും ഒന്ന് തണുത്തു.പിന്നെ പതിവ് തെറ്റിക്കാതെ നാട്ടിലേക്കുള്ള വിളി. അത് പോയികഴിഞ്ഞു . മനസ്സില്ലാ മനസ്സോടെ വീട്ടിലെ ഫോണ്‍ ചിലച്ചു. രണ്ടാമത്തെ വിളിയോട് കൂടിയാണ് ഫോണ്‍ എടുത്തത്‌.   അമ്മയാണ് തലക്കല്‍. ഹലോ .... അമ്മേ.... മോനെ ഒന്നും കേള്‍ക്കുന്നില്ല .ഇവിടെ ഭയങ്കരം ഇടിയും മഴയുമാണ്. കുറച്ച് കഴിഞ്ഞ് വിളിക്കുമോ? . ഫോണില്‍ കൂടി മഴയുടെ താളം കേട്ടപ്പോള്‍ മനസ്സിന് എന്തെന്നില്ലാത്ത ഒരു സന്തോഷം. കൂടെ നഷ്ടബോധത്തിന്‍റെ ഒരു പിടച്ചിലും . മഴ നാട്ടില്‍ ആണെങ്കിലും മഴ നനഞ്ഞ ഒരു പ്രതീതി.
         അമ്മക്ക് ഇനി ഉള്ള ദിവസങ്ങള്‍ പരിഭവം പറച്ചിലിന്‍റെ ദിനങ്ങളാണ്. കാരണം മഴ തന്നെ. കലി തുള്ളുന്ന കാലവര്‍ഷത്തിന്‍റെ കഥന കഥകള്‍.  വാഴ മറിഞ്ഞു ,ചേന ചരിഞ്ഞു ,റബ്ബര്‍ ഒടിഞ്ഞു,  തെങ്ങ് പിഴുതു വീണു, അങ്ങനെ അങ്ങനെ ..... ചിലപ്പോള്‍  അങ്ങനെയാണ് ഒരു കുസൃതി കുരുന്നിന്‍റെ ഭാവമായിരിക്കും മഴയ്ക്ക്. എന്തെങ്കിലും കുരുത്തക്കേട്‌ ഒപ്പിച്ചിട്ടേ മടങ്ങി പോകു.
        ആ കുരുത്തംകെട്ട മഴയ്ക്ക് പണ്ട് കുറച്ച് കുരുത്തംകെട്ട പിള്ളേര് കൂട്ടുണ്ടായിരുന്നു. മഴയെ പേടിക്കാത്ത, ചെളി വെള്ളം കണ്ടാല്‍ ഒഴിഞ്ഞ് മാറാത്ത, കുട കറക്കി ദേഹത്തേക്ക് വെള്ളം വീഴ്ത്തുന്ന ,മഴയത്ത് ഉതിര്‍ന്ന് വീഴുന്ന മൂവാണ്ടന്‍ മാങ്ങക്ക് മത്സരിച്ചോടുന്ന, ചെളി വെള്ളത്തില്‍ ഫുട്ബോള്‍ കളിക്കുന്ന ഒരു കൂട്ടം പിള്ളാര്. ഒന്നുകൂടി തെളിച്ചു പറഞ്ഞാല്‍ നല്ല ഒന്നാന്തരം നാട്ടിന്‍പുറത്തെ പിള്ളാര്. ഞാനും ഒരു നാട്ടിന്‍പുറത്തുകാരനാണെന്ന് ഏത് നാട്ടില്‍ വെച്ച് പറയാനും ഇന്നും ഒരു അഭിമാനം ആണ്.
         നാട്ടിലെ മഴയില്‍ ഏറ്റവും കൂടുതല്‍ ഇഷ്ടവും കൂടുതല്‍ ആസ്വദിച്ചിട്ടുള്ളതുമായ ഒരു മഴയുണ്ട് . മീനവും മേടവും നല്‍കിയ കൊടും ചൂടിന് ഒരു ശാശ്വത പരിഹാരമായി ഏകദേശം ഇടവ മാസം പകുതിയോടു കൂടി  അവന്‍ വന്നെത്തും അവന്‍റെ പേരാണ് ഇടവ പാതി അല്ലെങ്കില്‍ ജൂണിലെ മഴ. മണ്‍സൂണ്‍ മഴ എന്ന ഓമനപേരും അവനുണ്ട്. 
        എന്‍റെ ഓര്‍മ്മയിലെ മഴയ്ക്ക് ഇന്നും കട്ടന്‍ കാപ്പിയുടെ മണമാണ്. ആവി പറക്കുന്ന കാപ്പിയുമായി തലേന്ന് തുടങ്ങി നിര്‍ത്താന്‍ ഭാവമില്ലാതെ രാവിലെയും പെയ്യുന്ന മഴയത്ത് വീടിന്‍റെ വരാന്തയില്‍ ഇരുന്ന് കാപ്പി കുടിക്കുമ്പോള്‍ ആ കുളിര്‍കാല പ്രഭാതത്തെ ചൂട് പിടിപ്പിക്കാന്‍ ശര്‍ക്കരയിട്ട ആ കട്ടന്‍  കാപ്പിക്ക് കഴിയുമായിരുന്നു. 
        ഓര്‍മ്മയിലെ മഴകാല കാഴ്ചകള്‍ മഴ പോലെ ഇന്നും മനസ്സിന് ഒരു കുളിര്‍മ്മ ആണ്. വീടിന്‍റെ മുന്നിലൂടെ കടന്നു പോകുന്ന ചെമ്മണ്‍പാതയിലൂടെ മഴ സമ്മാനിച്ച നീര്‍ച്ചാലുകള്‍ താഴെ തോടിനെ ലക്ഷ്യമാക്കി ഒഴുകുന്നതും,അടുക്കളക്ക് എന്ത് മഴ എന്ന ഭാവവുമായി തലയില്‍ ഒരു തുണിയും ഇട്ടുകൊണ്ട്‌ കറിപിച്ചാത്തിയുമായി പറമ്പിലേക്ക് വാഴ ഇല വെട്ടുവാനായി ഓടുന്ന അമ്മയും , ചൂട് വാര്‍ത്തകളുമായി പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ പത്രകെട്ടുകളുമായി സൈക്കിള്‍ ചവിട്ടി വരുന്ന പത്രക്കാരനും,  ഒരു കൈയ്യില്‍ കുടയും മറുകയ്യില്‍ പാലുമായി പോകുന്ന പാലക്കാരന്‍  ചേട്ടനും, "പിടക്കുന്ന മത്തിയെ" എന്ന സ്ഥിരം പല്ലവിയുമായി  പാള തൊപ്പി ചൂടി വരുന്ന മീന്‍കാരന്‍ കൊച്ചാട്ടനും, മണ്‍പാതയില്‍ കെട്ടികിടക്കുന്ന മഴവെള്ളത്തില്‍ ദേഹം മിനുക്കുന്ന  കാക്കകൂട്ടങ്ങളും, എന്‍റെ മഴകാല ഓര്‍മ്മയിലെ ചിലര്‍ മാത്രം . ..... 
   

2018 ഓഗസ്റ്റ് 25, ശനിയാഴ്‌ച

വല്ലപ്പോഴും ഓര്‍ക്കാം ആ പ്രളയത്തെ !!!!!!!!!


 ചിത്രം : കടപ്പാട് 

          പണ്ട് പഞ്ഞമാസം എന്ന് പേരുദോഷം  കേള്‍പ്പിച്ച കര്‍ക്കിടത്തെ  പറഞ്ഞയച്ചിട്ട് സന്തോഷത്തിന്‍റെയും സമൃദ്ധിയുടെയും പ്രതീകമായ ചിങ്ങമാസത്തെ വരവേല്‍ക്കാന്‍ കേരളം കാത്തിരിക്കുമ്പോള്‍ അന്ന് അപ്രതീഷിതമായി ക്ഷണിക്കാതെ എത്തിയ ഒരു അഥിതി ഉണ്ട് പ്രളയം എന്ന മഹാമാരി. ഓഗസ്റ്റ്‌ മാസം പകുതിയോടു കൂടിയുള്ള ആ മഴ ഒരു സാധാരണ മഴ ആയിട്ടാണ് നമ്മള്‍ എല്ലാം കരുതിയത്‌. എന്നാല്‍ എല്ലാരുടെയും പ്രതീക്ഷകള്‍ തെറ്റിച്ച് കൊണ്ട് മഴ കനത്തു. മണിക്കൂറുകള്‍ നീണ്ട മഴ ദിവസങ്ങള്‍ക്ക് വഴിമാറി . അരുവികളും തോടുകളും കരകവിഞ്ഞു. ആറുകളും പുഴകളും കരയെ പുല്‍കി തുടങ്ങി. റോഡുകള്‍ മുങ്ങി തുടങ്ങി. ജനവാസ മേഖലകള്‍ ജലാശയങ്ങള്‍ ആയി മാറി .മലകളും കുന്നുകളും അതിന്‍റെ കരാള ഹസ്തങ്ങളാല്‍ മനുഷ്യ ജീവനുമേല്‍ സംഹാര താണ്ഡവമാടി.ഡാമുകള്‍  ഓരോന്നായ് തുറന്നു തുടങ്ങി. ഓഗസ്റ്റ്‌ 16 പ്രഭാതം പുലര്‍ന്നത് ദൈവത്തിന്‍റെ സ്വന്തം നാട് വെള്ളത്തിന്‌ അടിയില്‍ ആയികൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത‍ കേട്ടിട്ടാണ്. എന്നിട്ടും നമ്മള്‍ പകച്ചു പോയില്ല. നമ്മള്‍ ഒന്നടങ്കം ഉണര്‍ന്നു. അത് തന്നെ ആയിരുന്നു നമ്മുടെ വിജയവും. നാം തോളോട് തോള്‍ ചേര്‍ന്നു,  നമുക്ക് ഒരു കൈ സഹായവുമായി ലോകത്തിന്‍റെ പല കോണുകളില്‍ നിന്ന് സഹായങ്ങള്‍ ഒഴുകി എത്തി.
        അന്യര്‍ക്ക് പ്രവേശനം ഇല്ലെന്ന ബോര്‍ഡ് പ്രളയം എടുത്തതു കൊണ്ടാകാം ദൈവം വസിക്കുന്ന ആലയങ്ങള്‍ മനുഷ്യര്‍ക്ക്‌ വസിക്കാനായി കാലം തുറന്നു കൊടുത്തത്. പ്രളയകാലം നമുക്ക് തിരിച്ചറിവുകളുടെ ചില പാഠങ്ങള്‍ ആയിരുന്നു."ആ പ്രളയത്തിനു മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ പണത്തിനോ മതത്തിനോ നിറത്തിനോ കഴിഞ്ഞില്ല എന്നതാണ് ഒരു സത്യം".അമ്പലത്തിലും പള്ളികളിലും നിസ്കാര പായകൾ നാം ഒരുമിച്ചു വിരിച്ചു. പാവപ്പെട്ടവനും പണക്കാരനും ഒരു പാത്രത്തിൽ നിന്ന് കഴിച്ചു.  വിശപ്പിനേക്കാൾ വലുതല്ല ദുരഭിമാനമെന്ന് തിരിച്ചറിഞ്ഞു. ഈ മഹാ മാരിയെ നമ്മള്‍ അതിജീവിച്ച കഥ വരും തലമുറകള്‍ക്ക് പറഞ്ഞ് കൊടുക്കേണ്ടത്  നമ്മള്‍ ഓരോരുത്തരുടെയും കടമ ആണ്.