2016 ഫെബ്രുവരി 28, ഞായറാഴ്‌ച

ഓലപ്പന്ത്

ഓര്‍മ്മകള്‍ കഥ പറയുമ്പോള്‍
ഓര്‍ത്ത് പോയ്‌ ഞാനെന്റെ ഓല പന്ത്
ഓലകള്‍ വരിഞ്ഞ് മുറുക്കിയ
ഒറ്റത്തടിയിലെ ഒരോല പന്ത്.


ഓര്‍മ്മകള്‍ വലിഞ്ഞ് മുറുകുമ്പോള്‍
വരിഞ്ഞ ഓല പഴുതിലൂടെ
പരതി ഞാന്‍ പഴയ സ്വപ്നങ്ങളെ
സുവര്‍ണ്ണ കാലത്തിന്‍ സ്മരണകളെ.


പടക്കളത്തിലെ പടകുതിര പോല്‍
പാഞ്ഞടുക്കും ഞങ്ങളാ പന്തിന് പിന്നാലെ
പോരാട്ട വീര്യത്തില്‍ മതിമറന്ന്
മുതുകുകള്‍ ഓരോന്നായ് ഉഴുതിടാന്‍.


മുതുക് പുളയും വേദനക്ക്
പരിഭവം ഇല്ലാത്ത പുഞ്ചിരി കൂട്ട്
അഞ്ചാറു പേര്‍ ചേര്‍ന്നൊന്നിച്ചെറിഞ്ഞിടുമ്പോള്‍
അറിഞ്ഞ് ഞാനാ ഉന്നത്തിന്‍ വേദന.


മധുരിക്കും ഓര്‍മ്മകള്‍ക്ക്
വേദനയിന്‍ സുഖമുണ്ട്
വേദനിക്കുമ്പോള്‍ ഒരു വാശിയുണ്ട്
പകയില്ലാത്തൊരു കളി വാശിയുണ്ട് .