പഴന്തുണി ചുരുളിൽ മയങ്ങും മകളെ
പൊറുക്കുമോ അമ്മയോടി അപരാധം
വഹിക്കുവാൻ കഴിയില്ലെനിക്ക് നിന്നെ
വളർന്നാൽ അമ്മക്കു നിഴലായിടും.
നിറകണ്ണുകളോടെ അകലുന്നു എങ്കിലും
ഓർമ്മയിൽ നിൻ മുഖം മാത്രം
ദയയുള്ള കണ്ണുകൾ ബാക്കിയുണ്ടിനിയും
നല്ലൊരു ജീവിതം പുനർജ്ജനിക്കാൻ.
നിൻ അച്ഛൻ ആരെന്നറിയില്ലെനിക്ക്
അറിയുക വേണ്ട നീ എന്നെയും.
എൻ മകളെന്നറിഞ്ഞാലുലകം
പിൻഗാമിയാക്കിടും അമ്മക്കു നിഴലായ്
പിരിയാം നമുക്കീ പുലരിയിൽ
പിറവി തന്ന അമ്മയിൽ നിന്നും
നടവഴിയിൽ കളയുന്നു എങ്കിലും
പാതി വഴിയിൽ ആവില്ല ജീവിതം.
താരാട്ട് പാടാൻ കഥകൾ പറയാൻ
ചിണുങ്ങി കരയുമ്പോളുമ്മ തരാൻ
ചെല്ല പേരിട്ടെന്നെ വിളിക്കാൻ
അച്ഛനുണ്ടായിരുന്നു; പണ്ടെനിക്ക് .
എന്നും പുലരിയിൽ അച്ഛനും ഞാനും
പതിവായി പോകും ആറ്റിൽ കുളിക്കാൻ
അച്ഛൻ അന്ന് ഉണർന്നില്ല രാവിലെ
വിളിച്ചിട്ട് കണ്ണുകൾ തുറന്നില്ല തെല്ലുമേ
പാക്ഷാണം പാലിൽ കലർത്തി അമ്മ
കൊന്നതാണച്ഛനെ എന്ന സത്യം
വൈകിയാണെങ്കിലും അറിഞ്ഞു ഞാൻ
മത്തയായി നിൽക്കും അമ്മയിൽ നിന്നും
അച്ഛൻ മരിച്ച നാൾ മുതലേ
അഥിതികളായി അപരിചിതർ എത്തി വീട്ടിൽ
ഇവരെല്ലാം നമുക്ക് സ്വന്തമെന്നു
അന്നേ പഠിപ്പിച്ചു അമ്മ എന്നെ .
കാല ചക്രത്തിൻ പ്രയാണത്തിനിടയിൽ
താലി ചാർത്തി അമ്മ വീണ്ടും
കെട്ടു പ്രായം കഴിഞ്ഞ എന്നിൽ
ചിന്താ ബോധം ഒട്ടുമില്ലാതെ.
കള്ള് മണക്കാത്ത വീട്ടിലിന്ന്
ഒന്നിച്ചു മോന്തുന്നു രണ്ടു പേരും
കൂട്ടിനു കൂടാൻ കൂത്താടാൻ
പലരും വരുന്നു നിത്യവും.
കാലം കഴിഞ്ഞപ്പോൾ കാട്ടാള കണ്ണുകൾ
എന്നിലേക്കും അടുത്തുവന്നു.
അമ്മയോട് കരഞ്ഞു പറഞ്ഞിട്ടും
സാരമില്ലെന്നു ആശ്വസിപ്പിച്ചു.
ഇരയെ കൊതിക്കും കാട്ടാള കണ്ണുകൾ
എന്റെ മേലും പതിഞ്ഞു മെല്ലെ.
മദ്യത്തിലാണ്ട അമ്മയുടെ മുൻപിൽ
പിച്ചി ചീന്തി ദയ കൂടാത്തവർ.
അമ്മക്കു തുണയായിരുന്നയാൽ തന്നെ
കാഴ്ച വെച്ചു പണത്തിനായി പലർക്കും
വില പേശി പറയുവാൻ ദേഹത്തിന്
പെറ്റു വളർത്തിയ അമ്മയും കൂട്ടായ്.
കച്ചവട ചരക്കു പോൽ പലയിടത്തും
കടത്തി എന്നെ പലർക്കു വേണ്ടി
എല്ലാം കെട്ടടങ്ങി കഴിഞ്ഞെങ്കിലും
അച്ഛനാരെന്നറിയാത്ത കുഞ്ഞൊന്നു ബാക്കിയായി.
പിഴച്ച ഞാൻ ദേശത്തിന് ശാപമായി
പിഴപ്പിച്ചവർ ഇന്നും മാന്യരാണ്.
അമ്മ പിഴച്ചാൽ മകളു പിഴക്കുമോ
സത്യം തുടക്കത്തിൽ മറഞ്ഞേ കിടക്കു.
എല്ലാം സഹിച്ചു ജീവിക്കുന്നു
കാലത്തിനൊരു കോമാളിയായി
ബാക്കി നില്ക്കുന്നോരിത്തിരി ജീവിതം
എന്തിനെന്നരിയാതൊരു ചോദ്യമായി ??/

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ